(1) ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ആരുടേതാണോ ആ അല്ലാഹുവിന് സ്തുതി. പരലോകത്തും അവനുതന്നെ സ്തുതി. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമത്രെ.
(2) ഭൂമിയില്‍ പ്രവേശിക്കുന്നതും, അതില്‍ നിന്ന് പുറത്തു പോകുന്നതും, ആകാശത്ത് നിന്ന് ഇറങ്ങുന്നതും അതില്‍ കയറുന്നതുമായതെല്ലാം അവന്‍ അറിയുന്നു. അവന്‍ കരുണ ചൊരിയുന്നവനും ഏറെ പൊറുക്കുന്നവനുമത്രെ.
(3) ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേധികള്‍ പറഞ്ഞു. നീ പറയുക: അല്ല, എന്‍റെ രക്ഷിതാവിനെ തന്നെയാണ, അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും. അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായ (രക്ഷിതാവ്). ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ യാതൊന്നും അവനില്‍ നിന്ന് മറഞ്ഞ് പോകുകയില്ല. സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി യാതൊന്നുമില്ല.
(4) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നതിന് വേണ്ടിയത്രെ അത്. അങ്ങനെയുള്ളവര്‍ക്കാകുന്നു പാപമോചനവും മാന്യമായ ഉപജീവനവും ഉള്ളത്.
(5) (നമ്മെ) തോല്‍പിച്ച് കളയുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിര്‍ക്കുന്നതിന് ശ്രമിച്ചവരാരോ അവര്‍ക്കത്രെ വേദനാജനകമായ കഠിനശിക്ഷയുള്ളത്.
(6) നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതു തന്നെയാണ് സത്യമെന്നും, പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്കാണ് അത് നയിക്കുന്നതെന്നും ജ്ഞാനം നല്‍കപ്പെട്ടവര്‍ കാണുന്നുണ്ട്.
(7) സത്യനിഷേധികള്‍ (പരിഹാസസ്വരത്തില്‍) പറഞ്ഞു: നിങ്ങള്‍ സര്‍വ്വത്ര ഛിന്നഭിന്നമാക്കപ്പെട്ടു കഴിഞ്ഞാലും നിങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമെന്ന് നിങ്ങള്‍ക്ക് വിവരം തരുന്ന ഒരാളെപ്പറ്റി ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചു തരട്ടെയോ?
(8) അല്ലാഹുവിന്‍റെ പേരില്‍ അദ്ദേഹം കള്ളം കെട്ടിച്ചമച്ചതാണോ അതല്ല അദ്ദേഹത്തിന് ഭ്രാന്തുണ്ടോ? അല്ല, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷയിലും വിദൂരമായ വഴികേടിലുമാകുന്നു.
(9) അവരുടെ മുമ്പിലും അവരുടെ പിന്നിലുമുള്ള ആകാശത്തേക്കും ഭൂമിയിലേക്കും അവര്‍ നോക്കിയിട്ടില്ലേ? നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളയുകയോ അവരുടെ മേല്‍ ആകാശത്ത് നിന്ന് കഷ്ണങ്ങള്‍ വീഴ്ത്തുകയോ ചെയ്യുന്നതാണ്. അല്ലാഹുവിലേക്ക് (വിനയാന്വിതനായി) മടങ്ങുന്ന ഏതൊരു ദാസനും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
(10) തീര്‍ച്ചയായും ദാവൂദിന് നാം നമ്മുടെ പക്കല്‍ നിന്ന് അനുഗ്രഹം നല്‍കുകയുണ്ടായി. (നാം നിര്‍ദേശിച്ചു:) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം (കീര്‍ത്തനങ്ങള്‍) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും.(1) നാം അദ്ദേഹത്തിന് ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു.(2)
1) 21:79ലും ഈ വിഷയം പരാമര്‍ശിച്ചിട്ടുണ്ട്. പര്‍വ്വതങ്ങളും പറവകളും ദാവൂദ് നബി(عليه السلام)യോടൊപ്പം അല്ലാഹുവിനെ പ്രകീർത്തിക്കുന്ന വചനങ്ങൾ ഏറ്റു ചൊല്ലിയിരുന്നു. അല്ലാഹു ഏത് തരം ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവരാനും കഴിവുള്ളവനത്രെ.
2) കടുപ്പവും ഉറപ്പുമുള്ള ലോഹമാണല്ലോ ഇരുമ്പ്. അത് ഉരുക്കി ആവശ്യമുള്ള ആകൃതിയില്‍ വാര്‍ത്തെടുത്തിട്ടാണ് തങ്ങള്‍ക്കാവശ്യമുള്ള മിക്ക ആയുധങ്ങളും ഉപകരണങ്ങളും മനുഷ്യര്‍ നിര്‍മ്മിക്കുന്നത്. ഇരുമ്പിനെ 'മെരുക്കി'യെടുക്കാനുള്ള അറിവ് ദാവൂദ് നബി(عليه السلام)ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നത്രെ. 21:80ലും ഈ കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.
(11) പൂര്‍ണ്ണവലുപ്പമുള്ള കവചങ്ങള്‍ നിര്‍മിക്കുകയും, അതിന്‍റെ കണ്ണികള്‍ ശരിയായ അളവിലാക്കുകയും, നിങ്ങളെല്ലാവരും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന്(3) (നാം അദ്ദേഹത്തിന് നിര്‍ദേശം നല്‍കി.) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാകുന്നു.
3) സാങ്കേതികവിദ്യയും അതിന്റെ നേട്ടങ്ങളും അല്ലാഹുവിന്റെ ദാനം തന്നെയാണ്. സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടാണ് മനുഷ്യന്‍ അതിന് നന്ദി കാണിക്കേണ്ടത്.
(12) സുലൈമാന്ന് കാറ്റിനെയും (നാം അധീനപ്പെടുത്തികൊടുത്തു.) അതിന്‍റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു.(4) അദ്ദേഹത്തിന് നാം ചെമ്പിന്‍റെ ഒരു ഉറവ് ഒഴുക്കികൊടുക്കുകയും ചെയ്തു.(5) അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക് എതിരുപ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.
4) സുലൈമാന്‍ നബി(عليه السلام)ക്ക് അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ അതിവിദൂരമേഖലകളില്‍ ദൈനംദിന സന്ദര്‍ശനം നടത്താനുതകുംവിധം കാറ്റിനെ ഒരു വാഹനമെന്നോണം അല്ലാഹു സൗകര്യപ്പെടുത്തിക്കൊടുത്തുവെന്നര്‍ത്ഥം.
5) ഉരുകിയ ചെമ്പിന്റെ വിപുലമായ ഒരു ശേഖരം തന്നെ അല്ലാഹു അദ്ദേഹത്തിന് അധീനപ്പെടുത്തിക്കൊടുത്തുവെന്നാണ് ഇതിന് വിശദീകരണം നല്‍കപ്പെട്ടിട്ടുള്ളത്.
(13) അദ്ദേഹത്തിന് വേണ്ടി ഉന്നത സൗധങ്ങള്‍,(6) ശില്‍പങ്ങള്‍, വലിയ ജലസംഭരണി പോലെയുള്ള തളികകള്‍, നിലത്ത് ഉറപ്പിച്ചു നിര്‍ത്തിയിട്ടുള്ള പാചക പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവര്‍ (ജിന്നുകള്‍) നിര്‍മിച്ചിരുന്നു. ദാവൂദ് കുടുംബമേ, നിങ്ങള്‍ നന്ദിപൂര്‍വ്വം പ്രവര്‍ത്തിക്കുക. തികഞ്ഞ നന്ദിയുള്ളവര്‍ എന്‍റെ ദാസന്‍മാരില്‍ അപൂര്‍വ്വമത്രെ.
6) 'മഹാരീബ്' എന്ന പദത്തിനാണ് ഉന്നതസൗധങ്ങള്‍ എന്ന് അര്‍ത്ഥം നല്‍കിയത്. പള്ളികള്‍ എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം നല്‍കിയിട്ടുള്ളത്. കമാനങ്ങള്‍ എന്ന് അര്‍ത്ഥം നല്‍കിയവരുമുണ്ട്.
(14) നാം അദ്ദേഹത്തിന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക് (ജിന്നുകള്‍ക്ക്) അറിവ് നല്‍കിയത്.(7) അങ്ങനെ അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍(8) തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന് ജിന്നുകള്‍ക്ക് ബോധ്യമായി.
7) മനുഷ്യര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ അറിയാനും, മനുഷ്യകഴിവിനപ്പുറത്തുള്ള ചിലതൊക്കെ ചെയ്യാനും ജിന്നുകള്‍ക്ക് കഴിവുണ്ട്. എന്നാൽ മനുഷ്യരുടെ അറിവിനെ തട്ടിച്ചുനോക്കിയാൽ ചിലതൊക്കെ ജിന്നുകള്‍ക്ക് കൂടുതലായി അറിയാമെന്നല്ലാതെ അദൃശ്യജ്ഞാനം അവരുടെ പക്കലില്ല. നിരുപാധികം അദൃശ്യമറിയുന്നവൻ അല്ലാഹു മാത്രമാണ്. ഒരു സൃഷ്ടിക്കും അതറിയില്ല. ജിന്നുകളെയാണ് അല്ലാഹു സുലൈമാന്‍ നബി(عليه السلام)ക്ക് കീഴ്‌പ്പെടുത്തിക്കൊടുത്തത്. അവിടുന്ന് ഒരു വടിയില്‍ ഊന്നി നിന്നുകൊണ്ട് ജോലിയുടെ മേല്‍നോട്ടം വഹിക്കവെയാണ് അവിടുത്തേക്ക് മരണം വന്നത്തിയത്. പക്ഷെ ജിന്നുകള്‍ ആ കാര്യം അറിഞ്ഞില്ല. അദ്ദേഹം നിന്നു നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന വിചാരത്തോടെ അവര്‍ അവിശ്രമം ജോലി ചെയ്തുപോന്നു. നാളുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഊന്നുവടി ചിതല്‍ തിന്നിട്ട് അവിടുത്തെ തിരുശരീരം മറിഞ്ഞു വീണപ്പോള്‍ മാത്രമാണ് മരണത്തെപറ്റി അവര്‍ അറിഞ്ഞത്. ബെത്തുല്‍മുഖദ്ദസിന്റെ നിര്‍മ്മാണ ജോലി മുടങ്ങാതെ മുന്നേറാന്‍ അല്ലാഹു സ്വീകരിച്ച ഒരു തന്ത്രമായിരിക്കാം ഇത്.
8) നിരന്തരമായ നിര്‍മ്മാണജോലികള്‍ നിര്‍ബന്ധിതരായി ചെയ്യേണ്ടിവന്ന ജിന്നുകള്‍ അതൊരു ശിക്ഷയെന്നോണമാണ് ഗണിച്ചത്.
(15) തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതായത്, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും.
(16) എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു.(9) അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും, കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു.(10)
9) പ്രാചീനകാലത്ത് യമനിലുണ്ടായിരുന്ന 'മഅ്രിബ്' അണക്കെട്ടിന്റെ തകര്‍ച്ചയെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഈ അണക്കെട്ടില്‍ നിന്നുള്ള ജലസേചന കനാലിന്റെ ഇരുവശങ്ങളിലുമുള്ള തോട്ടങ്ങളായിരുന്നു അന്ന് ആ നാടിന്റെ സമ്പദ്‌സമൃദ്ധിക്ക് നിദാനം. ഒരു മഹാ പ്രളയത്തെത്തുടര്‍ന്ന് അണക്കെട്ട് നിശ്ശേഷം തകരുകയും മുഴുവന്‍ കൃഷിയും നശിച്ചുപോകുകയും ചെയ്തു. കാര്‍ഷിക ജലസേചന രംഗങ്ങളില്‍ തങ്ങള്‍ നേടിയ പുരോഗതിയുടെ പേരില്‍ പൊങ്ങച്ചം നടിച്ചിരുന്ന സബഅ് ദേശക്കാര്‍ അല്ലാഹുവിന്റെ ശിക്ഷക്ക് മുമ്പില്‍ തികച്ചും നിസ്സഹായരായിരുന്നു.
10) ആ തോട്ടങ്ങള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലം കാട്ടുചെടികളും കള്ളിമുള്‍ച്ചെടികളും പാഴ്മരങ്ങളും മാത്രം വളരുന്ന ഒരു പ്രദേശമായി മാറിയെന്നര്‍ത്ഥം.
(17) അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്‍റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?
(18) അവര്‍ക്കും (സബഅ് ദേശക്കാര്‍ക്കും) നാം അനുഗ്രഹം നല്‍കിയ (സിറിയന്‍) ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞ് കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി.(11) അവിടെ നാം യാത്രയ്ക്ക് താവളങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തു. രാപകലുകളില്‍ നിര്‍ഭയരായിക്കൊണ്ട് നിങ്ങള്‍ അതിലൂടെ സഞ്ചരിച്ചുകൊള്ളുക. (എന്ന് നാം നിര്‍ദേശിക്കുകയും ചെയ്തു.)
11) പ്രാചീന അറേബ്യയില്‍ യമന്‍ മുതല്‍ സിറിയ വരെയുള്ള വ്യാപാരമാര്‍ഗ്ഗം (കാരവന്‍ റൂട്ട്) അതീവ പ്രാധാന്യമുള്ളതായിരുന്നു. യമനിലെ തുറമുഖങ്ങളായിരുന്നു അറബ് ദേശങ്ങളെ പൗരസ്ത്യരാജ്യങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നത്. യമനിന്നും സിറിയക്കുമിടയില്‍ ധാരാളം മരുപ്പച്ചകളും, യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള അനേകം താവളങ്ങളുമുണ്ടായിരുന്നു. ഈ താവളങ്ങളോരോന്നും ചെറുകിട വാണിജ്യകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഈ താവളങ്ങള്‍ തമ്മില്‍ വലിയ അകലമില്ലാത്തതുകൊണ്ട് തികച്ചും സുഗമമായ ഒരു വ്യാപാര മാര്‍ഗമായിരുന്നു യമന്‍-സിറിയ റൂട്ട്. യമന്‍കാരുടെ സാമ്പത്തിക പുരോഗതിയില്‍ ഈ വ്യാപാരപാതയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.
(19) അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍ നീ അകലമുണ്ടാക്കണമേ.(12) അങ്ങനെ തങ്ങള്‍ക്കു തന്നെ അവര്‍ ദ്രോഹം വരുത്തി വെച്ചു. അപ്പോള്‍ നാം അവരെ കഥാവശേഷരാക്കി കളഞ്ഞു. അവരെ നാം സര്‍വ്വത്ര ഛിന്നഭിന്നമാക്കി.(13) ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാള്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
12) ജനങ്ങളുടെ താല്‍പര്യങ്ങളേക്കാളും, വ്യാപാരമാര്‍ഗത്തിന്റെ പൊതുവായ അഭിവൃദ്ധിയേക്കാളും കൂടുതല്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന നല്കിയത്. ഏദന്‍-സിറിയ റൂട്ടിലെ വ്യാപാരമാകെ കുത്തകയാക്കിവെക്കാനാണ് സബഅ് ദേശക്കാര്‍ കൊതിച്ചത്. ഇടത്താവളങ്ങളുടെ എണ്ണം കുറയുകയും, അവ തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയും ചെയ്താല്‍-ചെറുകിട വ്യാപാരികളെ ഒഴിവാക്കിക്കൊണ്ട് പ്രസ്ത്യുത വാണിജ്യമാര്‍ഗവും ഇടത്താവളങ്ങളും തങ്ങളുടെ കുത്തകയാക്കാമെന്നാണ് അവര്‍ കണക്ക് കൂട്ടിയത്.
13) മഅ്രിബ് അണക്കെട്ടിന്റെ തകര്‍ച്ചയോടെ യമനിലെ കാര്‍ഷികമേഖല ക്ഷയിച്ചു. താല്‍ക്കാലിക ലാഭം മാത്രം മുമ്പില്‍ കണ്ടുകൊണ്ടുള്ള നയങ്ങള്‍ വ്യാപാരരംഗത്ത് വിപരീതഫലങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ അറേബ്യയിലെ യമനീ പ്രതാപം ഒരു പഴങ്കഥയായിത്തീര്‍ന്നു. ധര്‍മ്മവും നീതിയും അവഗണിച്ചുകൊണ്ടുള്ള ജീവിതത്തിന് അല്ലാഹു നല്കിയ ശിക്ഷ അവരെ ഛിന്നഭിന്നമാക്കി.
(20) തീര്‍ച്ചയായും തന്‍റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അവരില്‍ തെളിയിച്ചു.(14) അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ.
14) അവരെ പിഴപ്പിക്കാനാകുമെന്ന ഇബ്‌ലീസിന്റെ കണക്ക് കൂട്ടല്‍ തെറ്റിയില്ലെന്നര്‍ത്ഥം.
(21) അവന്ന് (ഇബ്ലീസിന്) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തില്‍ വിശ്വസിക്കുന്നവരെ അതിനെപ്പറ്റി സംശയത്തില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ നിന്ന് നാം തിരിച്ചറിയുവാന്‍ വേണ്ടി മാത്രമാണിത്.(15) നിന്‍റെ രക്ഷിതാവ് ഏതു കാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
15) മനുഷ്യരെ പിഴപ്പിക്കാനുള്ള അധികാരമൊന്നും അല്ലാഹു ഇബ്‌ലീസിന് നല്‍കിയിട്ടില്ല. മനുഷ്യരുടെ വിശ്വാസദാര്‍ഢ്യവും, പ്രലോഭനങ്ങളെ അതിജയിക്കാനുള്ള കഴിവും പരീക്ഷിക്കുന്നതിന് അല്ലാഹു ഒരവസരം സൃഷ്ടിക്കുന്നുവെന്ന് മാത്രം.
(22) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ചു നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.
(23) ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല.(16) അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ് എന്താണു പറഞ്ഞതെന്ന്.(17) അവര്‍ മറുപടി പറയും: സത്യമാണ് (അവന്‍ പറഞ്ഞത്.) അവന്‍ ഉന്നതനും മഹാനുമാകുന്നു.
16) അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടണമെങ്കില്‍ ശുപാര്‍ശകന് ശുപാര്‍ശ ചെയ്യാന്‍ അല്ലാഹുവിന്റെ അനുവാദം ലഭിച്ചിരിക്കണം. ആരുടെ കാര്യത്തില്‍ ശുപാര്‍ശ ചെയ്യാമെന്നതും അല്ലാഹുവിന്റെ അനുവാദത്തെ ആശ്രയിച്ചായിരിക്കും.
17) അല്ലാഹു സംസാരിക്കുകയും ആകാശവാസികളായ മലക്കുകൾ റബ്ബിന്റെ സംസാരം കേൾക്കുകയും ചെയ്‌താൽ അവർക്ക് ഉൾക്കിടിലം അനുഭവപ്പെടും. അല്ലാഹുവിന്റെ സംസാരത്തിന്റെ ഗാംഭീര്യം കൊണ്ടാണത്. ഒരു തരം ബോധക്ഷയം മലക്കുകളെ പിടികൂടും. ശേഷം അവരുടെ ഹൃദയത്തിലെ ഭീതി നീങ്ങിയാൽ അവർ പരസ്പരം ചോദിക്കുന്ന ചോദ്യമാണ് ഈ ആയത്തിൽ പരാമർശിക്കുന്നത്.
(24) ചോദിക്കുക: ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവന്‍ ആരാകുന്നു? നീ പറയുക: അല്ലാഹുവാകുന്നു. തീര്‍ച്ചയായും ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്‍മാര്‍ഗത്തിലാകുന്നു. അല്ലെങ്കില്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍.
(25) പറയുക: ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞങ്ങളും ചോദിക്കപ്പെടുകയില്ല.
(26) പറയുക: നമ്മുടെ രക്ഷിതാവ് നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടുകയും, അനന്തരം നമുക്കിടയില്‍ അവന്‍ സത്യപ്രകാരം തീര്‍പ്പുകല്‍പിക്കുകയും ചെയ്യുന്നതാണ്. അവന്‍ സര്‍വ്വജ്ഞനായ തീര്‍പ്പുകാരനത്രെ.
(27) പറയുക: പങ്കുകാരെന്ന നിലയില്‍ അവനോട് (അല്ലാഹുവോട്) നിങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളവരെ എനിക്ക് നിങ്ങളൊന്ന് കാണിച്ചുതരൂ. ഇല്ല, (അങ്ങനെ ഒരു പങ്കാളിയുമില്ല.) എന്നാല്‍ അവന്‍ പ്രതാപിയും യുക്തിമാനുമായ അല്ലാഹുവത്രെ.
(28) നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.
(29) അവര്‍ ചോദിക്കുന്നു; നിങ്ങള്‍ സത്യവാദികളാണെങ്കില്‍, ഈ താക്കീത് എപ്പോഴാണ് (പുലരുക) എന്ന്.
(30) പറയുക: നിങ്ങള്‍ക്കൊരു നിശ്ചിത ദിവസമുണ്ട്. അതു വിട്ട് ഒരു നിമിഷം പോലും നിങ്ങള്‍ പിന്നോട്ട് പോകുകയോ, മുന്നോട്ട് പോകുകയോ ഇല്ല.
(31) ഈ ഖുര്‍ആനിലാകട്ടെ, ഇതിന് മുമ്പുള്ള വേദത്തിലാകട്ടെ ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല എന്ന് സത്യനിഷേധികള്‍ പറഞ്ഞു. (നബിയേ,) ഈ അക്രമികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ നിര്‍ത്തപ്പെടുന്ന സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍! അവരില്‍ ഓരോ വിഭാഗവും മറുവിഭാഗത്തിന്‍റെ മേല്‍ കുറ്റം ആരോപിച്ചുകൊണ്ടിരിക്കും. ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചിരുന്നവരോട് പറയും: നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ.(18)
18) ഞങ്ങള്‍ നിങ്ങളുടെ സ്വാധീന വലയത്തിലായതുകൊണ്ടാണ് ഞങ്ങള്‍ക്ക് സത്യം സ്വീകരിക്കാന്‍ കഴിയാതെ പോയതെന്നര്‍ത്ഥം.
(32) വലുപ്പം നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും: മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തിയതിന് ശേഷം അതില്‍ നിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ? അല്ല, നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു.(19)
19) സത്യാന്വേഷണ മനസ്ഥിതിയുള്ള ഒരാളെ ആര്‍ക്കെങ്കിലും ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കാന്‍ കഴിയുമോ എന്നും, സത്യം വന്നു കിട്ടിയതിനുശേഷവും നിങ്ങള്‍ ബോധപൂര്‍വ്വം ദുര്‍മാര്‍ഗത്തില്‍ തന്നെ തുടര്‍ന്നതിന് ഞങ്ങള്‍ ഉത്തരവാദികളാണോ എന്നുമാണ് അവര്‍ ചോദിക്കുന്നത്.
(33) ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചവരോട് പറയും: അല്ല, ഞങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കാനും, അവന്ന് സമന്‍മാരെ സ്ഥാപിക്കുവാനും നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ (നിങ്ങള്‍) രാവും പകലും നടത്തിയ കുതന്ത്രത്തിന്‍റെ ഫലമാണത്. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെക്കുകയും ചെയ്യും. തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്ക് നല്‍കപ്പെടുമോ.(20)
20) ബലവാനെന്നോ ബലഹീനനെന്നോ ഉള്ള ഭേദമെന്യേ ഓരോരുത്തരും ബോധപൂര്‍വ്വം ചെയ്ത കര്‍മ്മങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം അല്ലാഹു നല്കുന്നു.
(34) ഏതൊരു നാട്ടില്‍ നാം ഒരു താക്കീതുകാരനെ അയച്ചപ്പോഴും, നിങ്ങള്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാകുന്നു എന്ന് അവിടത്തെ സുഖലോലുപര്‍ പറയാതിരുന്നിട്ടില്ല.
(35) അവര്‍ പറഞ്ഞു: ഞങ്ങള്‍ കൂടുതല്‍ സ്വത്തുക്കളും സന്താനങ്ങളുമുള്ളവരാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല.
(36) നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു.(21) പക്ഷെ ജനങ്ങളില്‍ അധികപേരും അറിയുന്നില്ല.
21) ഇഹലോകത്ത് അല്ലാഹു സമൃദ്ധി നല്‍കുന്നത് കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലല്ല. സദ്‌വൃത്തര്‍ക്ക് ചിലപ്പോള്‍ അവന്‍ ദാരിദ്ര്യം വിധിച്ചെന്ന് വരാം, ദുര്‍വൃത്തര്‍ക്ക് ചിലപ്പോള്‍ ധാരാളം സമ്പത്തും അവൻ നൽകിയേക്കാം. ചിലര്‍ക്ക് അല്ലാഹു സമ്പത്ത് നല്‍കിയത് കണ്ടിട്ട് അവര്‍ ശിക്ഷയില്‍ നിന്ന് മുക്തരാണെന്ന് ആരും ധരിക്കേണ്ടതില്ല.
(37) നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ ഉന്നത സൗധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്.
(38) (നമ്മെ) തോല്‍പിക്കുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിര്‍ക്കുവാന്‍ ശ്രമിക്കുന്നവരാരോ അവര്‍ ശിക്ഷയില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു.
(39) നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.
(40) അവരെ മുഴുവന്‍ അവന്‍ ഒരുമിച്ചു കൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് അവന്‍ മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഇക്കൂട്ടര്‍ ആരാധിച്ചിരുന്നത്?
(41) അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്.(22) അവരില്‍ അധികപേരും അവരില്‍ (ജിന്നുകളില്‍) വിശ്വസിക്കുന്നവരത്രെ.
22) മലക്കുകളെ ദേവന്മാരായോ, ദേവികളായോ സങ്കല്പിച്ച് പൂജിക്കുന്ന സമ്പ്രദായം പല സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു. അവരുടെ പേരില്‍ സ്ഥാപിക്കപ്പെടുന്ന പ്രതിഷ്ഠകളുടെ മുമ്പാകെയായിരുന്നു ഇത്തരം ആരാധനകള്‍ നടന്നിരുന്നത്. മലക്കുകളുടെ അംഗീകാരത്തോട് കൂടിയായിരുന്നില്ല ഇത് നടന്നിരുന്നത്. ആ പ്രതിഷ്ഠകളുടെ അടുത്ത് മലക്കുകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നുമില്ല. മറിച്ച് പിശാചുക്കളുടെ (ജിന്നുകളുടെ) പ്രേരണയും സാന്നിദ്ധ്യവുമാണ് അവിടെയുണ്ടായിരുന്നത്. ഫലത്തില്‍ ഈ പ്രതിഷ്ഠകളില്‍
കുടിയിരിക്കുന്ന പിശാചുക്കളായിരുന്നു പൂജിക്കപ്പെട്ടിരുന്നത്. ഈ കാര്യമാണ് മലക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
താന്‍ ആരാധിക്കപ്പെടുന്നത് ഒരാള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ മാത്രമേ 'മഅ്ബൂദ്' (ആരാധ്യന്‍) എന്ന നിലയില്‍ അല്ലാഹുവിന്റെ ശിക്ഷയ്ക്ക് അയാള്‍ അവകാശിയാകുകയുള്ളൂ. ഈസാ നബി(عليه السلام) തുടങ്ങിയ മഹാത്മാക്കളും മലക്കുകളും ആരാധിക്കപ്പെടുന്നത് അവരുടെ അറിവോ അംഗീകാരമോ കൂടാതെയാണ്. അതുകൊണ്ടുതന്നെ അവര്‍ നിരപരാധരുമാണ്. മലക്കുകളുടെ മറുപടിയില്‍ ഈ നിരപരാധിത്വവും സൂചിപ്പിക്കപ്പെടുന്നു.
(42) ആകയാല്‍ അന്ന് നിങ്ങള്‍ക്ക് അന്യോന്യം ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവുണ്ടായിരിക്കുന്നതല്ല. അക്രമം ചെയ്തവരോട് നിങ്ങള്‍ നിഷേധിച്ചു തള്ളിക്കൊണ്ടിരുന്ന ആ നരക ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക എന്ന് നാം പറയുകയും ചെയ്യും.
(43) നമ്മുടെ ദൃഷ്ടാന്തങ്ങള്‍ സ്പഷ്ടമായ നിലയില്‍ അവര്‍ക്ക് ഓതി കേള്‍പിക്കപ്പെട്ടാല്‍ അവര്‍ (ജനങ്ങളോട്) പറയും: നിങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വന്നിരുന്നതില്‍ നിന്ന് നിങ്ങളെ തടയുവാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മാത്രമാണിത്. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ് എന്നും അവര്‍ പറയും. തങ്ങള്‍ക്ക് സത്യം വന്നുകിട്ടിയപ്പോള്‍ അതിനെപ്പറ്റി അവിശ്വാസികള്‍ പറഞ്ഞു: ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു.
(44) അവര്‍ക്ക് പഠിക്കാനുള്ള വേദഗ്രന്ഥങ്ങളൊന്നും നാം അവര്‍ക്ക് നല്‍കിയിരുന്നില്ല. നിനക്ക് മുമ്പ് അവരിലേക്ക് ഒരു താക്കീതുകാരനെയും നാം നിയോഗിച്ചിരുന്നുമില്ല.(23)
23) തങ്ങള്‍ പൂര്‍വ്വികരുടെ മതമാണ് പിന്തുടരുന്നതെന്നും, അത് കുറ്റമറ്റതാണെന്നും ആയിരുന്നല്ലോ മക്കയിലെ ബഹുദൈവാരാധകരുടെ വാദം. എന്നാല്‍ അവര്‍ തങ്ങളുടെ മാതൃകാ പുരുഷന്മാരായി കരുതിയിരുന്ന ആ മുന്‍ഗാമികള്‍ക്കിടയില്‍ ഒരു പ്രവാചകനും നിയോഗിക്കപ്പെട്ടിട്ടില്ല. ഒരു വേദഗ്രന്ഥവും അവതരിപ്പിക്കപ്പെട്ടിട്ടില്ല. എന്നിരിക്കെ അവരുടെ വിശ്വാസാചാരങ്ങള്‍ക്ക് എങ്ങനെയാണ് പ്രാമാണികതയുണ്ടാകുക?
(45) ഇവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്. അവര്‍ക്ക് നാം കൊടുത്തിരുന്നതിന്‍റെ പത്തിലൊന്നുപോലും ഇവര്‍ നേടിയിട്ടില്ല.(24) അങ്ങനെ നമ്മുടെ ദൂതന്‍മാരെ അവര്‍ നിഷേധിച്ചു തള്ളി. അപ്പോള്‍ എന്‍റെ രോഷം എങ്ങനെയുള്ളതായിരുന്നു!
24) അറേബ്യന്‍ ബഹുദൈവവാദികള്‍ക്ക് അല്ലാഹു നല്‍കിയ ജീവിതസൗകര്യങ്ങളുടെ പതിന്മടങ്ങ് നല്കപ്പെട്ടവരായിരുന്നു ഈജിപ്തിലേയും യമനിലെയും മറ്റും പൂര്‍വ്വനിവാസികള്‍. അല്ലാഹുവിന്റെ ദൂതന്‍മാരെ നിഷേധിച്ചു തള്ളിയപ്പോള്‍ അവരൊക്കെയും അല്ലാഹുവിന്റെ ശിക്ഷാനടപടിക്ക് വിധേയരാകുകയുണ്ടായി.
(46) നീ പറയുക: ഞാന്‍ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന് വേണ്ടി നിങ്ങള്‍ ഈരണ്ടു പേരായോ ഒറ്റയായോ നില്‍ക്കുകയും എന്നിട്ട് നിങ്ങള്‍ ചിന്തിക്കുകയും ചെയ്യണമെന്ന്.(25) നിങ്ങളുടെ കൂട്ടുകാരന്ന് (മുഹമ്മദ് നബി (ﷺ)ക്ക്) യാതൊരു ഭ്രാന്തുമില്ല. ഭയങ്കരമായ ശിക്ഷയുടെ മുമ്പില്‍ നിങ്ങള്‍ക്കു താക്കീത് നല്‍കുന്ന ആള്‍ മാത്രമാകുന്നു അദ്ദേഹം.
25) നബി(ﷺ)യുടെ വ്യക്തിത്വത്തെ ശരിയായി വിലയിരുത്തുകയോ, അവിടുന്ന് പ്രബോധനം ചെയ്യുന്ന വിഷയങ്ങളെപറ്റി സൂക്ഷ്മമായി പഠിക്കുകയോ നബി(ﷺ)യെ അദ്ദേഹത്തെ അന്ധമായി എതിര്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ വീണ്ടുവിചാരം കൂടാതെ ചേര്‍ന്നവരായിരുന്നു പലരും. അതില്‍ നിന്ന് ഒന്ന് മാറി നിന്ന് ഒറ്റയ്‌ക്കോ ഈരണ്ട് പേര്‍ ചേര്‍ന്നോ അല്ലാഹുവെ മുന്‍നിര്‍ത്തി ഗൗരവപൂര്‍വ്വം ഈ വിഷയത്തെപ്പറ്റി ചിന്തിക്കണമെന്ന് ജനങ്ങളെ ആഹ്വാനം ചെയ്യാനാണ് ഇവിടെ അല്ലാഹു നിര്‍ദ്ദേശിക്കുന്നത്.
(47) നീ പറയുക: നിങ്ങളോട് ഞാന്‍ വല്ല പ്രതിഫലവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വേണ്ടി തന്നെയാകുന്നു.(26) എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാകുന്നു. അവന്‍ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു.
26) ഭൗതികമായ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. സന്മാര്‍ഗം സ്വീകരിക്കണമെന്ന്. അതിന്റെ ഫലം നിങ്ങള്‍ക്കു തന്നെയാണ്.
(48) തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് സത്യത്തെ ഇട്ടുതരുന്നു. (അവന്‍) അദൃശ്യകാര്യങ്ങള്‍ നല്ലവണ്ണം അറിയുന്നവനാകുന്നു.
(49) നീ പറയുക: സത്യം വന്നു കഴിഞ്ഞു. അസത്യം (യാതൊന്നിനും) തുടക്കം കുറിക്കുകയില്ല. (യാതൊന്നും) പുനസ്ഥാപിക്കുകയുമില്ല.
(50) നീ പറയുക: ഞാന്‍ പിഴച്ചുപോയിട്ടുണ്ടെങ്കില്‍ ഞാന്‍ പിഴക്കുന്നതിന്‍റെ ദോഷം എനിക്കു തന്നെയാണ്. ഞാന്‍ നേര്‍മാര്‍ഗം പ്രാപിച്ചുവെങ്കിലോ അത് എനിക്ക് എന്‍റെ രക്ഷിതാവ് ബോധനം നല്‍കുന്നതിന്‍റെ ഫലമായിട്ടാണ്. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും സമീപസ്ഥനുമാകുന്നു.
(51) അവര്‍ (സത്യനിഷേധികള്‍) പരിഭ്രാന്തരായിപോയ സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍(27) എന്നാല്‍ അവര്‍ (പിടിയില്‍ നിന്ന്) ഒഴിവാകുകയില്ല. അടുത്ത സ്ഥലത്ത് നിന്ന് തന്നെ അവര്‍ പിടിക്കപ്പെടും.
27) സത്യവിശ്വാസികളുടെ ജൈത്രയാത്ര കാണുമ്പോഴുള്ള പരിഭ്രമമാകാം ഉദ്ദേശ്യം. മരണം ആസന്നമാകുമ്പോഴുള്ള പരിഭ്രമമാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
(52) ഇതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നവര്‍ പറയുകയും ചെയ്യും. വിദൂരമായ ഒരു സ്ഥലത്ത് നിന്ന് അവര്‍ക്ക് എങ്ങനെയാണ് (ആ വിശ്വാസം) നേടിയെടുക്കാന്‍ കഴിയുക.(28)
28) കടുത്ത സത്യനിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയും, സത്യവിശ്വാസത്തില്‍ നിന്ന് ബഹുദൂരം അകലുകയും ചെയ്ത അവിശ്വാസികള്‍ക്ക് ആപത്ത് മുന്നില്‍ കാണുമ്പോള്‍ 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന് പ്രസ്താവിക്കുന്നതു കൊണ്ടുമാത്രം വിശ്വാസത്തിന്റെ മഹത്വം നേടിയെടുക്കാനാവില്ല എന്നര്‍ത്ഥം.
ന്യായവിധിയുടെ നാളില്‍, സത്യം സംശയാതീതമായി ബോധ്യപ്പെട്ടതിനുശേഷം വിശ്വാസപ്രഖ്യാപനം നടത്തുന്നതിന്റെ നിഷ്ഫലതയാണ് ഈ വചനത്തില്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
(53) മുമ്പ് അവര്‍ അതില്‍ അവിശ്വസിച്ചതായിരുന്നു. വിദൂരസ്ഥലത്ത് നിന്ന് നേരിട്ടറിയാതെ അവര്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.(29)
29) പ്രവാചക(ﷺ)ന്റെ വ്യക്തിത്വത്തെ നേരിട്ടറിയാതെ അവിടുത്തേക്കെതിരെ അവര്‍ ദുരാരോപണങ്ങള്‍ നടത്തിയിരുന്നു. അവരുടെ പ്രത്യക്ഷ ജ്ഞാനത്തിന് അതീതമായ പരലോകത്തെപ്പറ്റി പറഞ്ഞപ്പോള്‍ നബി(ﷺ)യെ അവര്‍ പുച്ഛിച്ചിരുന്നു.
(54) അങ്ങനെ മുമ്പ് അവരുടെ പക്ഷക്കാരെക്കൊണ്ട് ചെയ്തതുപോലെത്തന്നെ അവര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കാര്യത്തിനുമിടയില്‍ തടസ്സം സൃഷ്ടിക്കപ്പെട്ടു.(30) തീര്‍ച്ചയായും അവര്‍ അവിശ്വാസജനകമായ സംശയത്തിലായിരുന്നു.
30) പരലോകത്തെത്തിയാൽ ഇഹലോകത്തേക്കുള്ള തിരിച്ചുപോക്ക് പിന്നെ സാധ്യമല്ല.