(1) അലിഫ്-ലാം-മീം.
(2) ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.
(3) അതല്ല, ഇത് അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? അല്ല, അത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത(1) ഒരു ജനതക്ക് താക്കീത് നല്കുവാന് വേണ്ടിയത്രെ അത്. അവര്‍ സന്മാര്ഗം പ്രാപിച്ചേക്കാം.
1) അറബികളിലേക്ക് (അല്ലെങ്കില്‍ ഖുറൈശികളിലേക്ക്) മുഹമ്മദ് നബി(ﷺ)ക്ക് മുമ്പ് പ്രവാചകന്മാര് നിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ഈ വചനവും 'യാസീന്‍' 6-ാം വചനവും വ്യക്തമാക്കുന്നു.
(4) ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട് അവന് സിംഹാസനത്തിൽ ആരോഹണം ചെയ്തു. അവന്നു പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. എന്നിരിക്കെ നിങ്ങള്‍ ആലോചിച്ച് ഗ്രഹിക്കുന്നില്ലേ?
(5) അവന് ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു.(2) പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു.(3) നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു അതിന്റെ അളവ്.
2) ആകാശം മുതല്‍ ഭൂമി വരെയുള്ള എല്ലാകാര്യവും അവന് നിയന്ത്രിക്കുന്നു എന്നും അര്‍ത്ഥമാകാവുന്നതാണ്.
3) ഭൂമിയും ഒന്നാമത്തെ ആകാശവും തമ്മിലുള്ള അകലം അഞ്ഞൂറ് വർഷത്തെ വഴിദൂരമാണ്. അല്ലാഹുവിന്റെ കല്പനയുമായി വരുന്ന മലക്ക് ഒരു ദിവസത്തെ തുച്ഛമായ സമയം കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ആ ദൂരം - അഥവാ ആയിരം വർഷത്തെ വഴിദൂരം - സഞ്ചരിക്കുന്നു.
(6) അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും കരുണ ചൊരിയുന്നവനുമാകുന്നു അവന്.
(7) താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്. മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന് ആരംഭിച്ചു.
(8) പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്ന് അവന് ഉണ്ടാക്കി.
(9) പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.
(10) അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഞങ്ങള്‍ ഭൂമിയില്‍ ലയിച്ച് അപ്രത്യക്ഷരായാല്‍ പോലും ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ? അല്ല, അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാകുന്നു.
(11) (നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങൾ മടക്കപ്പെടുന്നതുമാണ്.
(12) കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട് 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ചു കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു' എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും!)
(13) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്റെ സന്മാര്ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ 'ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും' എന്ന എന്റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു.(4)
4) തിന്മ ചെയ്യാനുള്ള പ്രലോഭനത്തെ അതിജീവിച്ചുകൊണ്ട് നന്മ തെരഞ്ഞടുക്കുന്നതിലാണ് മഹത്വം കുടികൊള്ളുന്നത്. മനുഷ്യര്‍ക്കും, ജിന്നുകള്ക്കും ഒരു പോലെ ഈ മഹത്വത്തിലെത്താന്‍ അല്ലാഹു അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ബോധപൂര്‍വ്വം തിന്മ തെരഞ്ഞടുക്കുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് അല്ലാഹുവിന്റെ നീതിയുടെ താല്പര്യമത്രെ. അതിനുവേണ്ടിയാണ് അവന് നരകം ഒരുക്കിയിട്ടുള്ളത്.
(14) ആകയാല്‍ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങള്‍ മറന്നുകളഞ്ഞതിന്റെ ഫലമായി നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നിങ്ങളെ നാം (ശിക്ഷയിൽ) വിട്ടുകളഞ്ഞിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി ശാശ്വതമായ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക.
(15) നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്കപ്പെട്ടാല് സാഷ്ടാംഗം പ്രണമിക്കുന്നവരായി (സുജൂദിൽ) വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല.
(16) ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്.(5) അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.
5) ലോകം നിദ്രയില്‍ ആണ്ടിരിക്കെ അവര്‍ ശയ്യകള് വിട്ട് പ്രാര്‍ത്ഥനാനിരതരായി ഉണര്‍ന്നിരിക്കുമെന്നര്‍ത്ഥം.
(17) എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്കുളിര്പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല.
(18) അപ്പോള്‍ വിശ്വാസിയായിക്കഴിഞ്ഞവന്‍ ധിക്കാരിയായിക്കഴിഞ്ഞവനെപ്പോലെയാണോ? അവര്‍ തുല്യരാകുകയില്ല.
(19) എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് - തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പേരില്‍ ആതിഥ്യമായിക്കൊണ്ട് - താമസിക്കുവാന്‍ സ്വര്‍ഗത്തോപ്പുകളുള്ളത്.
(20) എന്നാല്‍ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവര്‍ അതില്‍ നിന്ന് പുറത്തു കടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക് തന്നെ അവര്‍ തിരിച്ചയക്കപ്പെടുന്നതാണ്. നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന നരകശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.
(21) ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ (തെറ്റുതിരുത്തി ഖേദിച്ചു) മടങ്ങുവാൻ വേണ്ടി.
(22) തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്‍ബോധനം നല്കപ്പെട്ടിട്ട് അവയില്‍ നിന്ന് തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്? തീര്‍ച്ചയായും അത്തരം കുറ്റവാളികളുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്.
(23) തീര്‍ച്ചയായും മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കിയിട്ടുണ്ട്. അതിനാല്‍ അത് കണ്ടെത്തുന്നതിനെ പറ്റി നീ സംശയത്തിലാകരുത്.(6) ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അതിനെ മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു.
6) 'ലിഖാഇഹി' എന്നതിലെ 'ഹി' എന്ന സര്‍വ്വനാമത്തിന് 'അതിനെ' എന്നോ 'അദ്ദേഹത്തെ' എന്നോ അര്‍ത്ഥമാകാവുന്നതാണ്. അതിനാല്‍ ഈ വാക്യാംശം പല വിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 'മൂസാ(عليه السلام)ക്ക് നാം വേദഗ്രന്ഥം നല്‍കിയത് പോലെതന്നെയാണ് നിനക്കും നല്‍കുന്നത്. അതിനാല്‍ അല്ലാഹുവിന്റെ സന്ദേശം വന്നുകിട്ടുമ്പോള്‍ അതിനെപറ്റി നിനക്ക് സംശയമുണ്ടാകരുത്' എന്നാണ് ഒരു വ്യാഖ്യാനം. 'അദ്ദേഹത്തെ (മൂസാ(عليه السلام)യെ) കണ്ടെത്തുമെന്നതിനെപ്പറ്റി നിനക്ക് സംശയമുണ്ടാകരുത്' എന്നാണ് മറ്റൊരു വ്യാഖ്യാനം. 'മിഅ്റാജ്' രാത്രിയില്‍ മുഹമ്മദ് നബി(ﷺ) മൂസാ(عليه السلام)യെ കണ്ടെത്തിയതിനെപറ്റിയുള്ള ഹദീസാണ് ഈ വ്യാഖ്യാനത്തിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 'അദ്ദേഹത്തിന്(മൂസാ(عليه السلام)ക്ക്) അല്ലാഹുവിന്റെ സന്ദേശം ലഭിച്ചതിനെപറ്റി നിനക്ക് സംശയമുണ്ടാകരുത്' എന്നും വ്യാഖ്യാനം നല്കപ്പെട്ടിട്ടുണ്ട്.
(24) അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു.
(25) അവര്‍ ഭിന്നത പുലര്‍ത്തിയിരുന്ന വിഷയങ്ങളില്‍ നിന്റെ രക്ഷിതാവ് തന്നെ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്; തീര്‍ച്ച.
(26) ഇവര്‍ക്ക് മുമ്പ് നാം പല തലമുറകളെയും നശിപ്പിച്ചിട്ടുണ്ട് എന്ന വസ്തുത ഇവര്‍ക്ക് നേര്‍വഴി കാണിച്ചില്ലേ? അവരുടെ വാസസ്ഥലങ്ങളിലൂടെ ഇവര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നല്ലോ. തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ടും ഇവര്‍ കേട്ടു മനസ്സിലാക്കുന്നില്ലേ?
(27) വരണ്ട ഭൂമിയിലേക്ക് നാം വെള്ളം കൊണ്ടുചെല്ലുകയും, അത് മൂലം ഇവരുടെ കന്നുകാലികള്‍ക്കും ഇവര്‍ക്കുതന്നെയും തിന്നാനുള്ള കൃഷി നാം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു എന്ന് ഇവര്‍ കണ്ടില്ലേ? എന്നിട്ടും ഇവര്‍ കണ്ടറിയുന്നില്ലേ?
(28) അവര്‍ പറയുന്നു: എപ്പോഴാണ് ഈ തീരുമാനം? (പറയൂ) നിങ്ങള്‍ സത്യവാന്മാരാണെങ്കില്.
(29) (നബിയേ,) പറയുക: അവിശ്വസിച്ചിരുന്ന ആളുകള്‍ക്ക് ആ തീരുമാനത്തിന്റെ ദിവസം തങ്ങള്‍ വിശ്വസിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാവുകയില്ല. അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല.
(30) അതിനാല്‍ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുകയും കാത്തിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവര്‍ കാത്തിരിക്കുന്നവരാണല്ലോ.