1 - Al-Faatiha ()

|

(1) പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍

(2) സ്തുതി (മുഴുവനും) സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു

(3) പരമകാരുണികനും കരുണാനിധിയും

(4) പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്)

(5) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു(1)
1 ആരാധനയും സഹായാര്‍ഥനയും അഭേദ്യമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. മനുഷ്യര്‍ വിവിധ വ്യക്തികളെയും ശക്തികളെയും ആരാധിച്ചുപോന്നിട്ടുള്ളത് ആരാധ്യരില്‍നിന്ന് അഭൗതികമായ രീതിയില്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പ്രപഞ്ചനാഥനല്ലാത്തവരോട് അഭൗതികമായ സഹായത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത് ഇസ്‌ലാം പഠിപ്പിക്കുന്ന ഏകദൈവത്വത്തിന് വിരുദ്ധമത്രെ.

(6) ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.

(7) അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍(2) . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല.(3) പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
2 നിഷ്‌കളങ്കമായ ഏകദൈവാരാധനയുടെ മാര്‍ഗത്തില്‍, അല്ലാഹുവോട് നേരിട്ടുള്ള പ്രാര്‍ഥനയുടെ മാര്‍ഗത്തില്‍, അഥവാ പ്രവാചകന്മാരും സജ്ജനങ്ങളും പിന്തുടര്‍ന്ന കളങ്കമില്ലാത്ത തൗഹീദിന്റെ മാര്‍ഗത്തില്‍ ഞങ്ങളെ നീ ചേര്‍ക്കേണമേ എന്നര്‍ഥം. 3 'കോപത്തിന് ഇരയായവര്‍' എന്ന പദത്തിന്റെ പരിധിയില്‍ അവിശ്വാസവും സത്യനിഷേധവും മര്‍ക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉള്‍പ്പെടുമെങ്കിലും ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാര്‍ഥതാല്പര്യങ്ങള്‍ക്കുവേണ്ടി വേദവാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതുനിമിത്തം അല്ലാഹുവിന്റെ കോപത്തിനു ഇരയായ യഹൂദരാണ്. ഈ നിലപാട് സ്വീകരിക്കുന്ന ഏത് സമുദായക്കാരുടെ അവസ്ഥയും ഇതുപോലെതന്നെ. പിഴച്ചുപോയവര്‍ എന്നതുകൊണ്ട് ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഈസാ (عليه السلام) നെ ദൈവപുത്രനാക്കുകയും പൗരോഹിത്യത്തെ മതത്തിന്റെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ്. ദൈവിക സന്ദേശം ലഭിച്ചിട്ട് അതില്‍നിന്ന് വ്യതിചലിച്ചുപോയ ഏത് സമുദായക്കാരും വഴിപിഴച്ച കൂട്ടത്തില്‍തന്നെ.