88 - Al-Ghaashiya ()

|

(1) (നബിയേ,) ആ മൂടുന്ന സംഭവത്തെ(1) സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?
1) ഭയവും അമ്പരപ്പും എല്ലാവരെയും ആവരണം ചെയ്യുന്ന അന്ത്യദിനമത്രെ ഉദ്ദേശ്യം.

(2) അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

(3) പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.(2)
2) അല്ലാഹുവിന്റെ വിചാരണയെയും ശിക്ഷയെയും പറ്റിയുള്ള ഭയം നിമിത്തം കീഴ്‌പ്പോട്ട് താഴ്ന്നവയായിരിക്കും ആ മുഖങ്ങള്‍. അവര്‍ ഭൗതിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രയത്‌നങ്ങളോ തെറ്റായ മതാനുഷ്ഠാനങ്ങളോ ചെയ്ത് ക്ഷീണിച്ചവരായിരിക്കും. പക്ഷെ, അന്ത്യദിനത്തില്‍ അതൊന്നും അവര്‍ക്ക് ഉപകാരപ്പെടുകയില്ല.

(4) ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.

(5) ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

(6) ദരീഇല്‍(3) നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.
3) വളരെ കയ്പ്പുള്ള ഒരു ചെടിയാണ് 'ദ്വരീഅ്' എന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്.

(7) അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.

(8) ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

(9) അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.(9)
4) ഇഹലോകത്ത് തങ്ങള്‍ ചെയ്ത കര്‍മങ്ങള്‍ സഫലമായിത്തീര്‍ന്നതില്‍ അവര്‍ സംതൃപ്തരായിരിക്കും.

(10) ഉന്നതമായ സ്വര്‍ഗത്തില്‍.

(11) അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

(12) അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

(13) അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

(14) തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

(15) അണിയായി വെക്കപ്പെട്ട തലയണകളും,

(16) വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.

(17) ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ?(5) അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.
5) മരുഭൂമിയിലെ മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന, മരുഭൂമിയുടെ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ഒട്ടകത്തിന്റെ ശരീരഘടന വിസ്മയകരമാണ്. ഒട്ടകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും സൃഷ്ടികര്‍ത്താവിന്റെ സംവിധാനവൈഭവത്തെപ്പറ്റി ചിന്തിക്കാതിരിക്കാന്‍ കഴിയില്ല.

(18) ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.

(19) പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്‌.

(20) ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌.(6)
6) ഭൂമിയുടെ ഉപരിതലം മനുഷ്യന്റെ എല്ലാവിധ ആവശ്യങ്ങള്‍ക്കും ഉതകുംവിധം പരപ്പും വിശാലതയും ഉള്ളതാക്കപ്പെട്ടിരിക്കുന്നു.

(21) അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.

(22) നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

(23) പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

(24) അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

(25) തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം

(26) പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.