(1) യാസീന്‍.
(2) തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ സത്യം;
(3) നീ (അല്ലാഹുവിന്റെ) ദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു.
(4) നേരായ പാതയിലാകുന്നു (നീ.)
(5) പ്രതാപിയും കരുണ ചൊരിയുന്നവനുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത് (ഖുര്‍ആന്‍).
(6) ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു.(1)
1) ഈസാ നബി(عليه السلام)ക്കു ശേഷം നീണ്ടകാലത്തേക്ക് പ്രവാചകനിയോഗം ഉണ്ടായിട്ടില്ല. വിശുദ്ധഖുര്‍ആന്റെ പ്രഥമപ്രബോധിതരെ സംബന്ധിച്ചിടത്തോളം അവരുടെ തൊട്ടുമുമ്പുള്ള അനേകം തലമുറകള്‍ ഒരു പ്രവാചകന്റെ മുന്നറിയിപ്പ് കേട്ടിട്ടില്ലാത്തവരാണ്. അത് നിമിത്തം സത്യത്തെയും, സന്മാര്‍ഗത്തെയും പറ്റി അശ്രദ്ധയില്‍ കഴിയുന്നവരായിരുന്നു.
(7) അവരില്‍ മിക്കവരുടെ കാര്യത്തിലും (ശിക്ഷയെ സംബന്ധിച്ച) വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.
(8) അവരുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെച്ചിരിക്കുന്നു. അത് (അവരുടെ) താടിയെല്ലുകള്‍ വരെ എത്തുന്നു. തന്‍മൂലം അവര്‍ തലകുത്തനെ പിടിച്ചവരായിരിക്കും.(2)
2) സത്യം സ്വീകരിക്കുന്നതില്‍ നിന്ന് തടുത്തുനിര്‍ത്തുന്ന അനേകം ഘടകങ്ങള്‍ ചേര്‍ന്ന് അവരുടെ കഴുത്തില്‍ ഒരു കനത്ത വിലങ്ങ് സൃഷ്ടിച്ചിരിക്കുന്നു. തങ്ങള്‍ക്ക് ചുറ്റുമുള്ള ദൃഷ്ടാന്തങ്ങളിലേക്ക് തിരിഞ്ഞുനോക്കാനോ, തലതാഴ്ത്തി കണ്‍മുമ്പിലുള്ള യാഥാര്‍ഥ്യങ്ങള്‍പോലും നോക്കിക്കാണാനോ സാധിക്കാത്തവിധം അവര്‍ അവിശ്വാസത്തിന്റെയും അധര്‍മത്തിന്റെയും ബന്ധനത്തില്‍ പെട്ടിരിക്കുന്നു.
(9) അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല.
(10) നീ അവര്‍ക്ക് താക്കീത് നല്‍കിയോ അതല്ല താക്കീത് നല്‍കിയില്ലേ എന്നത് അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവര്‍ വിശ്വസിക്കുകയില്ല.
(11) ബോധനം പിന്‍പറ്റുകയും, അദൃശ്യാവസ്ഥയില്‍ പരമകാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. ആകയാല്‍ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവനു നീ സന്തോഷവാര്‍ത്ത അറിയിക്കുക.
(12) തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്തു വെച്ചതും അവരുടെ (പ്രവര്‍ത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു.
(13) ആ രാജ്യക്കാരെ (3) ഒരു ഉദാഹരണമെന്ന നിലയ്ക്ക് നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക.(അല്ലാഹുവിന്റെ) ദൂതന്‍മാര്‍ അവിടെ ചെന്ന സന്ദര്‍ഭം.
3) ഈ നാട് ഏതെന്നോ, അവിടേക്ക് നിയോഗിക്കപ്പെട്ട റസൂലുകൾ ആരെന്നോ വിശുദ്ധഖുര്‍ആനിൽ വന്നിട്ടില്ല. സ്ഥിരപ്പെട്ട ഹദീസുകളിലും ഈ കാര്യം വിശദീകരിക്കപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ റസൂലുകളുടെ കാര്യത്തില്‍ ആ നാട്ടുകാര്‍ സ്വീകരിച്ച നിലപാടും അതിന്റെ അനന്തരഫലവുമാണ് ഇവിടെ ഊന്നിപ്പറയുന്നത്.
(14) അവരിലേക്ക് രണ്ടുപേരെ നാം ദൂതന്‍മാരായി അയച്ചപ്പോള്‍ അവരെ അവര്‍ നിഷേധിച്ചുതള്ളി. അപ്പോള്‍ ഒരു മൂന്നാമനെക്കൊണ്ട് നാം അവര്‍ക്ക് പിന്‍ബലം നല്‍കി. എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ടവരാകുന്നു.
(15) അവര്‍ (ജനങ്ങള്‍) പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. പരമകാരുണികന്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കളവ് പറയുക തന്നെയാണ്.
(16) അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിനറിയാം; തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്ക് നിയോഗിക്കപ്പെട്ടവര്‍ തന്നെയാണെന്ന്.
(17) വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ല.
(18) അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു.(4) നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും.
4) അന്ധവിശ്വാസികളുടെ സമൂഹങ്ങളിലേക്ക് സത്യത്തിന്റെ സന്ദേശവുമായി ചെല്ലുന്നവരെ 'കുരുത്തം കെട്ടവ'രായിട്ടാണ് ബഹുജനം എക്കാലത്തും ഗണിച്ചുപോന്നിട്ടുള്ളത്. ഈ 'കുരുത്തംകെട്ടവരെ' തങ്ങളുടെ നാട്ടില്‍ ജീവിക്കാനനുവദിച്ചാല്‍ ദൈവങ്ങളുടെ ശാപകോപങ്ങള്‍ക്ക് തങ്ങള്‍ വിധേയരാകുമെന്ന് അവര്‍ ഭയപ്പെടുന്നു.
(19) അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത് തന്നെയാകുന്നു.(5) നിങ്ങള്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ (ഇതാണോ നിങ്ങളുടെ നിലപാട്?) എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു.
5) നിങ്ങളുടെ പിഴച്ച വിശ്വാസങ്ങളും, ദുഷ്‌കൃത്യങ്ങളും തന്നെയാണ് നിങ്ങള്‍ക്ക് ദുരന്തം വരുത്തിവെക്കുന്നതെന്ന് വിവക്ഷ.
(20) പട്ടണത്തിന്‍റെ അങ്ങേ അറ്റത്ത് നിന്ന് ഒരാള്‍ ഓടിവന്നു പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ദൂതന്‍മാരെ പിന്തുടരുവിന്‍.(6)
6) പട്ടണത്തിലെ പ്രമുഖന്മാരും ബഹുജനങ്ങളില്‍ ഭൂരിഭാഗവും ആ ദൂതന്മാരെ നിഷേധിച്ചുതള്ളിയെങ്കിലും ഒറ്റപ്പെട്ട ചില വ്യക്തികള്‍ അവരില്‍ വിശ്വാസമര്‍പ്പിച്ചു. അവരില്‍ ഒരാളാണ് ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് റസൂലുകളുടെ സന്ദേശത്തിന്റെ മൗലികതയെപ്പറ്റി സംസാരിച്ചത്.
(21) നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സന്‍മാര്‍ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങള്‍ പിന്തുടരുക.
(22) ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ആരാധിക്കാതിരിക്കാന്‍ എനിക്കെന്തുന്യായം?
(23) അവനു പുറമെ വല്ല ആരാധ്യരെയും ഞാന്‍ സ്വീകരിക്കുകയോ? പരമകാരുണികന്‍ എനിക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരുടെ ശുപാര്‍ശ എനിക്ക് യാതൊരു പ്രയോജനവും ചെയ്യുകയില്ല. അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല.
(24) അങ്ങനെ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരിക്കും.
(25) തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അതു കൊണ്ട് നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കുക.
(26) സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്ന് പറയപ്പെട്ടു.(7) അദ്ദേഹം പറഞ്ഞു: എന്‍റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!
7) ആ സത്യവിശ്വാസിയെ നാട്ടുകാര്‍ കൊല്ലുകയാണുണ്ടായത്. രക്തസാക്ഷിത്വത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആത്മാവ് സ്വർഗത്തിൽ പ്രവേശിച്ച കാര്യമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ആ സന്ദര്‍ഭത്തില്‍ പോലും അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുനിൽക്കുന്നത് തന്റെ നാട്ടുകാര്‍ സത്യത്തെപ്പറ്റി ബോധവാന്മാരായിക്കാണാനുള്ള ആഗ്രഹമത്രെ.
(27) എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തുകയും ചെയ്തതിനെപ്പറ്റി.
(28) അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്‍റെ ജനതയുടെ നേരെ ആകാശത്ത് നിന്ന് സൈനിക സംഘത്തെയൊന്നും നാം ഇറക്കിയിട്ടില്ല.(8) നാം അങ്ങനെ ഇറക്കാറുണ്ടായിരുന്നുമില്ല.
8) സത്യവിശ്വാസത്തിലേക്ക് ക്ഷണിച്ച ദൂതന്മാരോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച ആ ജനവിഭാഗം അല്ലാഹുവിന്റെ ശക്തിയുടെ മുമ്പില്‍ തികച്ചും നിസ്സാരരായിരുന്നു. അവരെ നേരിടാന്‍ അല്ലാഹുവിന് ഒരു സൈന്യത്തെ നിയോഗിക്കേണ്ട ആവശ്യമുണ്ടായില്ല. ഒരു ഘോരശബ്ദത്തോടെ അവരുടെ കഥ കഴിഞ്ഞു.
(29) അത് ഒരൊറ്റ ഘോരശബ്ദം മാത്രമായിരുന്നു. അപ്പോഴേക്കും അവരതാ കെട്ടടങ്ങിക്കഴിഞ്ഞു.
(30) ആ ദാസന്‍മാരുടെ കാര്യം എത്ര പരിതാപകരം! ഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹാസിക്കാതിരുന്നിട്ടില്ല.
(31) അവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു! അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവരുന്നില്ല എന്ന് അവര്‍ കണ്ടില്ലേ?
(32) തീര്‍ച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു.
(33) അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്; നിര്‍ജീവമായ ഭൂമി. അതിന് നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന് നാം ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതില്‍ നിന്നാണ് അവര്‍ ഭക്ഷിക്കുന്നത്.
(34) ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ അതില്‍ നാം ഉണ്ടാക്കുകയും, അതില്‍ നാം അരുവികൾ ഒഴുക്കുകയും ചെയ്തു.
(35) അതിന്‍റെ ഫലങ്ങളില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. അതൊന്നും അവരുടെ കൈകള്‍ നിർമിച്ചുണ്ടാക്കിയതല്ല എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?
(36) ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!(9)
9) പദാര്‍ത്ഥലോകത്തുണ്ടാകുന്ന എല്ലാ വികാസങ്ങളിലും ജോടികള്‍ അഥവാ ഇണകള്‍ വഹിക്കുന്ന പങ്ക് അതുല്യമത്രെ. ഇണകളിലൂടെയുള്ള വളര്‍ച്ച ജൈവസസ്യലോകങ്ങളില്‍ കൂടുതല്‍ പ്രകടമാണ്. സൂക്ഷ്മ വിശകലനത്തില്‍ പദാര്‍ത്ഥത്തിന്റെ പല സംരചനകളിലും ജോടികള്‍ക്കുള്ള നിയാമകസ്ഥാനം സ്പഷ്ടമായി കാണാം.
(37) രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു.(10) അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.
10) സൂര്യപ്രകാശത്തിന്റെ സാന്നിധ്യമാണല്ലോ സമയത്തിന്റെ ഒരു നിശ്ചിത മാത്രയെ പകലാക്കിത്തീര്‍ക്കുന്നത്. പകല്‍ അഥവാ അതിന്റെ പ്രതീകമായ സൂര്യപ്രകാശം നിഷ്‌കാസിതമാകുമ്പോഴാണല്ലോ രാത്രിയുണ്ടാകുന്നത്. രാത്രിയുടെ അഥവാ ഇരുട്ടിന്റെ ഋണാത്മകതയെ ഈ വചനം സൂചിപ്പിക്കുന്നു.
(38) സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്.
(39) ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.
(40) സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.
(41) അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റിക്കൊണ്ടു പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു.(11)
11) മനുഷ്യസന്തതികളെ സമുദ്രാന്തര ലക്ഷ്യങ്ങളിലെത്തിക്കാന്‍ കപ്പല്‍ യാത്രയ്ക്ക് അല്ലാഹു സൗകര്യം സൃഷ്ടിച്ചതിനെപ്പറ്റി പൊതുവായി പ്രതിപാദിക്കുന്നതാണ് ഈ വചനമെന്നാണ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. നൂഹ് നബി(عليه السلام)യുടെ കാലത്തുണ്ടായ പ്രളയത്തില്‍ മുങ്ങി നശിക്കാതെ സത്യവിശ്വാസികളെ (അവരിലൂടെ അവരുടെ സന്തതികളെയും) കപ്പലില്‍ കയറ്റി അല്ലാഹു രക്ഷിച്ചതിനെപ്പറ്റിയാണ് ഈ വചനത്തിലെ പരാര്‍ശമെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
(42) അതുപോലെ അവര്‍ക്ക് വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവർക്കുവേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്.
(43) നാം ഉദ്ദേശിക്കുന്ന പക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്. അപ്പോള്‍ അവര്‍ക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല.
(44) നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും, ഒരു നിശ്ചിത കാലം വരെയുള്ള സുഖാനുഭവവും ആയിക്കൊണ്ട് (നാം അവര്‍ക്ക് നല്‍കുന്നത്.) അല്ലാതെ.
(45) നിങ്ങളുടെ മുമ്പില്‍ വരാനിരിക്കുന്നതും, നിങ്ങളുടെ പിന്നില്‍ കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങള്‍ സൂക്ഷിക്കുക.(12) നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം എന്ന് അവരോട് പറയപ്പെട്ടാല്‍ (അവരത് അവഗണിക്കുന്നു.)
12) സത്യനിഷേധികളും ധിക്കാരികളുമായിരുന്ന പൂര്‍വികര്‍ക്ക് വന്നുഭവിച്ച ശിക്ഷയെപ്പറ്റിയും, മരണാനന്തരം വരാനിരിക്കുന്ന പരലോകശിക്ഷയെപ്പറ്റിയും ഓര്‍ത്ത് നിങ്ങള്‍ സൂക്ഷ്മത പാലിക്കുക - ഇതായിരുന്നു അവര്‍ അവഗണിച്ചു തള്ളിയ ഉദ്‌ബോധനം.
(46) അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ട ഏതൊരു ദൃഷ്ടാന്തം അവര്‍ക്ക് വന്നെത്തിയാലും അവര്‍ അതില്‍ നിന്ന് തിരിഞ്ഞുകളയാതിരിക്കുന്നില്ല.
(47) നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ?(13) നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.
13) അല്ലാഹുവിനെ നിഷേധിക്കുന്നവരായ ലുബ്ധന്മാര്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ വേണ്ടി ഉന്നയിക്കുന്ന ഒരു ചോദ്യമാണിത്. ഒരാള്‍ പട്ടിണികിടക്കാനാണ് അല്ലാഹുവിന്റെ വിധിയെങ്കില്‍ ഞങ്ങള്‍ അയാളെ സഹായിക്കുന്നത് അല്ലാഹുവിന്റെ ഹിതത്തിന് എതിരാകില്ലേ? എന്നതാണ് അവരുടെ ന്യായവാദം. അല്ലാഹുവിന്റെ ഹിതം എന്തെന്ന് മനുഷ്യരല്ല തീരുമാനിക്കേണ്ടത്. പ്രവാചകന്മാര്‍ മുഖേന അല്ലാഹു നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുകയാണ് അവരുടെ ബാധ്യത.
(48) അവര്‍ ചോദിക്കുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദത്തം എപ്പോഴാണ് പുലരുക?(14)
14) അന്ത്യദിനത്തെപ്പറ്റിയും അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റിയും അല്ലാഹു നല്കിയ താക്കീത് പുലര്‍ന്നുകാണാനാണ് അവര്‍ തിടുക്കം കൂട്ടുന്നത്.
(49) ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവര്‍ കാത്തിരിക്കുന്നത്.(15) അവര്‍ അന്യോന്യം തര്‍ക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും.
15) ലോകാവസാനത്തിന്റെ വിളംബരമായിക്കൊണ്ടുള്ള ഭയങ്കരശബ്ദം അഥവാ ആദ്യത്തെ കാഹളധ്വനിയാണ് വിവക്ഷ.
(50) അപ്പോള്‍ യാതൊരു വസ്വിയ്യത്തും നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല.
(51) കാഹളത്തില്‍ ഊതപ്പെടും.(16) അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും
16) എല്ലാം നശിച്ചതിനുശേഷം ഉയിര്‍ത്തെഴുന്നേല്പിന്റെ വിളംബരമായിക്കൊണ്ടുളള കാഹളധ്വനിയാണ് ഉദ്ദേശ്യം. 53-ാം വചനത്തിലെ ഘോരശബ്ദം കൊണ്ടുള്ള വിവക്ഷയും ഇതുതന്നെ.
(52) അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. (അല്ലാഹുവിന്റെ) ദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്.
(53) അത് ഒരൊറ്റ ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ ഒന്നടങ്കം നമ്മുടെ അടുക്കല്‍ ഹാജരാക്കപ്പെടുന്നു.
(54) അന്നേ ദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല.
(55) തീര്‍ച്ചയായും സ്വര്‍ഗവാസികള്‍ അന്ന് ഓരോ ജോലിയിലായിക്കൊണ്ട് സുഖമനുഭവിക്കുന്നവരായിരിക്കും.
(56) അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.
(57) അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്, അവര്‍ക്ക് തങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ട്.
(58) സമാധാനം! അതായിരിക്കും കരുണ ചൊരിയുന്നവനായ രക്ഷിതാവിങ്കല്‍ നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.
(59) കുറ്റവാളികളേ, ഇന്ന് നിങ്ങള്‍ വേറിട്ട് നില്‍ക്കുക (എന്ന് അവിടെ വെച്ച് പ്രഖ്യാപിക്കപ്പെടും.)
(60) ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത് എന്ന്?(17) തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു.
17) പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതില്‍ നിന്ന് മനുഷ്യരെ വ്യതിചലിപ്പിക്കുന്നതിലാണ് പിശാച് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. മനുഷ്യരില്‍ ചിലര്‍ പിശാചുക്കളെത്തന്നെ ആരാധിക്കുന്നു. പലരും പിശാച് നിര്‍ദേശിക്കുന്ന വ്യാജദൈവങ്ങളെ ആരാധിക്കുന്നു. പിശാചിനെ സംതൃപ്തനാക്കുന്നതും പിശാചിന്റെ ഉദ്ദേശ്യം സഫലമാക്കുന്നതുമായ എല്ലാ ആരാധനയും ഒരര്‍ത്ഥത്തില്‍ പിശാചിനുള്ള ആരാധന തന്നെ.
(61) നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍, ഇതാണ് നേരായ മാര്‍ഗം എന്നും (ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ?)
(62) തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് അനേകം സംഘങ്ങളെ അവന്‍ (പിശാച്) പിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരായില്ലേ?
(63) ഇതാ, നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടിരുന്ന നരകം!
(64) നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി ഇന്ന് അതില്‍ കടന്നു എരിഞ്ഞുകൊള്ളുക.
(65) അന്ന് നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും, അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്. അവർ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി.
(66) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കുമായിരുന്നു.(18) എന്നിട്ടും പാതയിലൂടെ മുന്നോട്ട് നീങ്ങാന്‍ അവര്‍ ശ്രമിച്ചേനെ. എന്നാല്‍ അവര്‍ക്കെങ്ങനെ കാണാന്‍ കഴിയും?
18) തങ്ങള്‍ നിഷേധത്തിലേര്‍പ്പെട്ടിട്ടും റബ്ബ് എന്തുകൊണ്ട് ശിക്ഷിക്കുന്നില്ലെന്ന് പലരും ചോദിക്കാറുണ്ട്. മനുഷ്യനെ സ്തബ്ധനാക്കിക്കളയുന്ന ശിക്ഷകള്‍ ഇഹലോകത്തുവെച്ചു തന്നെ നല്കാന്‍ അല്ലാഹുവിന് കഴിയും. പക്ഷേ സജ്ജനങ്ങള്‍ക്കും ദുര്‍ജനങ്ങള്‍ക്കും ഒരുപോലെ ഇഹലോകത്ത് ഒരു പരിധിവരെ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്കുക എന്ന നയമാണ് അല്ലാഹു സ്വീകരിച്ചിട്ടുള്ളത്.
(67) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ നില്‍ക്കുന്നേടത്ത് വെച്ചുതന്നെ അവര്‍ക്ക് നാം രൂപഭേദം വരുത്തുമായിരുന്നു. അപ്പോള്‍ അവര്‍ക്ക് മുന്നോട്ടു നീങ്ങാന്‍ സാധിക്കുകയില്ല. അവര്‍ക്ക് തിരിച്ചുപോകാനുമാവില്ല.
(68) വല്ലവനും നാം ദീര്‍ഘായുസ്സ് നല്‍കുന്നുവെങ്കില്‍ അവന്‍റെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കുന്നില്ലേ?(19)
19) അറിവുകളുടെയും കഴിവുകളുടെയും പാരമ്യത്തിലെത്തി നില്‍ക്കുന്ന മനുഷ്യന്‍ തന്റെ ഭൂതവും ഭാവിയും വിസ്മരിച്ച് ധിക്കാരിയായി ചമയുന്നു. ഒരറിവുമില്ലാത്ത അവസ്ഥയില്‍ നിന്നാണ് അവനെ വളര്‍ത്തിക്കൊണ്ടുവന്നത്. അറിവും വിവേകവും നഷ്ടപ്പെടുന്ന വാര്‍ധക്യത്തിലേക്ക് അല്ലാഹു അവനെ തിരിച്ചുകൊണ്ടുവരികയും ചെയ്യും. ഇതിനെപ്പറ്റി ചിന്തിക്കുന്ന മനുഷ്യന്‍ തന്റെ മേല്‍ അല്ലാഹുവിനുള്ള നിയന്ത്രണാധികാരത്തെപ്പറ്റി സദാ ബോധവാനായി കഴിയുകയാണ് വേണ്ടത്.
(69) അദ്ദേഹത്തിന് (നബിക്ക്) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഖുര്‍ആനും(20) മാത്രമാകുന്നു.
20) ആസ്വാദകരില്‍ അനുഭൂതിയുണര്‍ത്താന്‍ വേണ്ടിയുള്ളതാണ് കവിത. വികാരപരതയാണ് അതിന്റെ ജീവന്‍. മുഹമ്മദ് നബി(ﷺ)യെ കവിയായും വിശുദ്ധഖുര്‍ആനെ ഒരു കാവ്യമായും കാണുന്ന വിമര്‍ശകര്‍ ഖുര്‍ആന്റെ സവിശേഷതകള്‍ ഗ്രഹിക്കാത്തവരാണ്. മനുഷ്യന്റെ വികാരങ്ങളെ ഉദ്ദീപിപ്പിക്കുകയല്ല അവനെ ബോധവത്കരിക്കുന്നതാണ് ഖുര്‍ആന്‍. വിചാരശീലരായ മനുഷ്യര്‍ക്ക് വായിച്ചു മനസ്സിലാക്കാനുള്ള ഗ്രന്ഥമാണിത്. ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ഥം തന്നെ പാരായണം അഥവാ പാരായണം ചെയ്യാനുള്ളത് എന്നത്രെ.
(70) ജീവനുള്ളവര്‍ക്ക് താക്കീത് നല്‍കുന്നതിന് വേണ്ടിയത്രെ ഇത്. സത്യനിഷേധികളുടെ കാര്യത്തില്‍ (ശിക്ഷയുടെ) വചനം സത്യമായിപുലരുവാന്‍ വേണ്ടിയും.(21)
21) സുവ്യക്തമായ തെളിവു ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് സത്യനിഷേധികള്‍ക്ക് ഒഴികഴിവ് പറയാന്‍ ഒരു പഴുതുമുണ്ടാവില്ലല്ലോ.
(71) നമ്മുടെ കൈകള്‍ നിര്‍മിച്ചതില്‍പ്പെട്ട കാലികളെ അവര്‍ക്ക് വേണ്ടിയാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന് അവര്‍ കണ്ടില്ലേ? അങ്ങനെ അവര്‍ അവയുടെ ഉടമസ്ഥരായിരിക്കുന്നു.
(72) അവയെ അവര്‍ക്ക് വേണ്ടി നാം കീഴ്പെടുത്തികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവയില്‍ നിന്നാകുന്നു അവര്‍ക്കുള്ള വാഹനം. അവയില്‍ നിന്ന് അവര്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.
(73) അവര്‍ക്ക് അവയില്‍ പല പ്രയോജനങ്ങളുമുണ്ട്. (പുറമെ) പാനീയങ്ങളും.(22) എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?
22) പാലും പാലില്‍ നിന്ന് ഉണ്ടാക്കുന്നതോ പാല്‍ ചേര്‍ത്തുണ്ടാക്കുന്നതോ ആയ പാനീയങ്ങളും.
(74) തങ്ങള്‍ക്ക് സഹായം ലഭിക്കുവാന്‍ വേണ്ടി അല്ലാഹുവിന് പുറമെ പല ആരാധ്യരെയും അവര്‍ സ്വീകരിച്ചിരിക്കുന്നു.
(75) അവരെ സഹായിക്കാന്‍ അവര്‍ക്ക് (ആരാധ്യർക്ക്) സാധിക്കുകയില്ല. അവര്‍ അവര്‍ക്ക് (ആരാധ്യർക്ക്) വേണ്ടി സജ്ജീകരിക്കപ്പെട്ട പട്ടാളമാകുന്നു.
(76) അതിനാല്‍ അവരുടെ വാക്ക് നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നാം അറിയുന്നു.
(77) മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു.
(78) അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു.(23) തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ചുപോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്?
23) ദ്രവിച്ച അസ്ഥിശകലങ്ങള്‍ പുനഃസംഘടിപ്പിച്ച് ഒരു മനുഷ്യനെ പുനഃസൃഷ്ടിക്കാന്‍ ആര്‍ക്കുകഴിയുമെന്ന് ചോദിക്കുന്നവര്‍ സര്‍വശക്തനായ അല്ലാഹുവെ നിസ്സഹായരും ദുര്‍ബലരുമായ മനുഷ്യരോട് ഉപമിക്കുകയാണ് ചെയ്യുന്നത്. കഴിവുകെട്ട സൃഷ്ടികളെപ്പറ്റിയുള്ള അതേ വീക്ഷണമാണ് പ്രപഞ്ചനാഥനെപ്പറ്റിയും അവര്‍ക്കുള്ളത്.
(79) പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ.
(80) പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍(24) അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു.
24) മരക്കഷ്ണങ്ങള്‍ തമ്മില്‍ ഉരസിയാണ് ആദിമനുഷ്യര്‍ തീ ഉണ്ടാക്കിയത്. മാത്രമല്ല, വെള്ളമിറ്റു വീഴുന്ന അത്രയും പച്ചയായ ചില മരങ്ങളുണ്ട്. എന്നാൽ അവ തമ്മിലുരച്ചാൽ തീ പാറും. അറബികൾക്ക് അത്തരം മരങ്ങൾ പരിചയമുണ്ടായിരുന്നു.
(81) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും.
(82) താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.
(83) അപ്പോൾ മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍!