(1) സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,(1)
1) സൂര്യന്‍ കെട്ടടങ്ങി പ്രകാശരഹിതമാകുമ്പോള്‍ എന്നര്‍ഥം.
(2) നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
(3) പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,
(4) പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,(2)
2) അറബികളെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട സമ്പത്തായിരുന്നു ഗര്‍ഭം മുറ്റിയ ഒട്ടകങ്ങള്‍. അന്ത്യദിനത്തില്‍ അവയെ തിരിഞ്ഞുനോക്കാന്‍ ആളില്ലാതാകുമെന്നര്‍ഥം.
(5) വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,(3)
3) അന്ത്യദിനത്തില്‍ വന്യമൃഗങ്ങളെയെല്ലാം അല്ലാഹു ഒരുമിച്ചുകൂട്ടുന്നതാണ്. അവ പരസ്പരം ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അതിന് പ്രതിക്രിയ നടപ്പിലാക്കപ്പെടുകയും ശേഷം അവയെ മണ്ണാക്കിത്തീർക്കുകയും ചെയ്യും.
(6) സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,(4)
4) 'സജ്ജറ' എന്ന വാക്കിന് ആളിക്കത്തിച്ചുവെന്നും, തിളച്ചുമറിയുന്നതാക്കി എന്നും അര്‍ത്ഥമുണ്ട്.
(7) ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,(5)
5) സജ്ജനങ്ങള്‍ സജ്ജനങ്ങളോടൊപ്പവും, ദുര്‍ജനങ്ങള്‍ ദുര്‍ജനങ്ങളോടൊപ്പവും സമ്മേളിപ്പിക്കപ്പെടുമ്പോള്‍ എന്നാണ് ചില വ്യാഖ്യാതാക്കള്‍ ഈ വാക്യാംശത്തിന് വിശദീകരണം നല്കിയിട്ടുള്ളത്.
(8) (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,
(9) താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്.
(10) (കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.
(11) ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍
(12) ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.
(13) സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.
(14) ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്.(6)
6) പരലോകത്ത് സദ്ഫലങ്ങള്‍ നല്കുന്ന സദ്കര്‍മ്മങ്ങളാണോ, ദുഷ്‌കര്‍മ്മങ്ങളാണോ താന്‍ ഇഹലോകത്ത് അനുഷ്ഠിച്ചിരുന്നതെന്ന് ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ കര്‍മ്മങ്ങളുടെ രേഖ കയ്യില്‍ കിട്ടുന്നതോടെ ഓരോരുത്തര്‍ക്കും വ്യക്തമാകുന്നതാണ്.
(15) പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
(16) സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും.
(17) രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,
(18) പ്രഭാതം വിടര്‍ന്നു വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)
(19) തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.
(20) ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ).
(21) അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ).(7)
7) നബി(ﷺ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശമെത്തിച്ചു കൊടുക്കുന്ന ജിബ്‌രീല്‍(ﷺ) എന്ന മലക്കിനെപ്പറ്റിയാണ് ഈ പരാമര്‍ശം.
(22) നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ.
(23) തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്.
(24) അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.(8)
8) ജനങ്ങൾക്ക് അറിയിച്ചുകൊടുക്കാന്‍ അല്ലാഹു ഏല്പിച്ച അദൃശ്യവിവരങ്ങള്‍ ഒട്ടും കമ്മി വരുത്താതെ നബി (ﷺ) അറിയിച്ചു കൊടുക്കുക തന്നെ ചെയ്തിട്ടുണ്ടെന്നര്‍ഥം.
(25) ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.
(26) അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്?
(27) ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
(28) അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.
(29) ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.(9)
9) അല്ലാഹുവിന്റെ ഹിതത്തിന്നെതിരായി യാതൊരു തീരുമാനവുമെടുത്ത് നടപ്പിലാക്കാന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല.