(1) സൂര്യ-ചന്ദ്രാദികളുടെ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ആകാശത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
(2) സൃഷ്ടികളെ ഒരുമിച്ചു കൂട്ടുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള അന്ത്യനാളിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
(3) സാക്ഷ്യം വഹിക്കുന്ന എല്ലാവരെയും കൊണ്ടും സാക്ഷ്യം വഹിക്കപ്പെടുന്ന എല്ലാവരെയും കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. തൻ്റെ സമൂഹത്തിൻ്റെ കാര്യത്തിൽ സാക്ഷ്യം വഹിക്കുന്ന നബിമാർ സാക്ഷികൾക്ക് ഉദാഹരണം. നബിമാരാൽ സാക്ഷ്യം വഹിക്കപ്പെടുന്ന സമൂഹം സാക്ഷ്യം വഹിക്കപ്പെടുന്നവർക്കുള്ള ഉദാഹരണവും.
(4) ഭൂമിയിൽ വലിയ കിടങ്ങുകൾ കുഴിച്ചവർ ശപിക്കപ്പെട്ടിരിക്കുന്നു.
(5) അവർ ആ കിടങ്ങിൽ വിറകുകൾ ഇട്ട് തീ ആളിക്കത്തിക്കുകയും, (ഇസ്ലാമിൽ) വിശ്വസിച്ചവരെ ജീവനോടെ അതിലിട്ട് ചുട്ടെരിക്കുകയും ചെയ്തു.
(6) തീ നിറഞ്ഞിരിക്കുന്ന കിടങ്ങിനരികെ അവർ ഇരുന്നിരുന്ന സന്ദർഭം.
(7) (ഇസ്ലാമിൽ) വിശ്വസിച്ചവർ അനുഭവിക്കുന്ന പീഡനങ്ങൾക്കും ഉപദ്രവങ്ങൾക്കും അവർ സാക്ഷികളാണ്; കാരണം അവരവിടെ സന്നിഹിതരായിരുന്നു.
(8) ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്തവനും, എല്ലാ നിലക്കും സ്തുത്യർഹനുമായ അല്ലാഹുവിൽ വിശ്വസിച്ചു എന്നതല്ലാതെ (ഇസ്ലാമിൽ) വിശ്വസിച്ചവരെ കുറിച്ച് നിഷേധികൾക്ക് ഒരു ആക്ഷേപവുമുണ്ടായിരുന്നില്ല.
(9) ആകാശങ്ങളുടെയും ഭൂമിയുടെയും അധികാരം ഉള്ളവനായ അല്ലാഹു. അവൻ എല്ലാ കാര്യങ്ങളും കാണുന്നവനാണ്; തൻ്റെ ദാസന്മാരുടെ ഒരു കാര്യവും അവന് അദൃശ്യമാവുകയില്ല.
(10) (ഇസ്ലാമിൽ) വിശ്വസിച്ച സ്ത്രീ-പുരുഷന്മാരെ അല്ലാഹുവിൽ മാത്രം വിശ്വസിക്കുക എന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി കടുത്ത പീഢനങ്ങൾക്ക് വിധേയരാക്കുകയും, പിന്നെ തങ്ങളുടെ തിന്മകളിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്താപം ചോദിക്കാതിരിക്കുകയും ചെയ്തവർ; തീർച്ചയായും അവർക്ക് അന്ത്യനാളിൽ നരകശിക്ഷയുണ്ട്. (ഇസ്ലാമിൽ) വിശ്വസിച്ചവരെ ഇഹലോകത്ത് അഗ്നിക്കിരയാക്കിയതിനാൽ അവർക്ക് അന്ത്യനാളിൽ ചുട്ടുകരിക്കുന്ന ശിക്ഷയുണ്ടായിരിക്കും.
(11) തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് സ്വർഗത്തോപ്പുകളുണ്ട്. അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നുണ്ടായിരിക്കും. അവർക്കായി അല്ലാഹു ഒരുക്കി വെച്ച ഈ പ്രതിഫലം നേടിയെടുക്കലാണ് മഹത്തരമായ വിജയം. മറ്റൊരു വിജയവും അതിനോട് അടുത്തു പോലുമെത്തുകയില്ല.
(12) അല്ലാഹുവിൻ്റെ റസൂലേ! -കുറച്ച് കാലം അവധി നൽകപ്പെട്ടാലും- നിൻ്റെ രക്ഷിതാവ് അക്രമികളെ പിടികൂടുന്നത് വളരെ ശക്തമായിട്ടായിരിക്കും.
(13) തീർച്ചയായും അല്ലാഹുവാണ് സൃഷ്ടിപ്പും ശിക്ഷയും ആരംഭിക്കുന്നതും, അവ ആവർത്തിക്കുന്നതും.
(14) അവൻ തൻ്റെ ദാസന്മാരിൽ പശ്ചാത്തപിക്കുന്നവരുടെ തിന്മകൾ പൊറുത്തു കൊടുക്കുന്നവനും, സൂക്ഷ്മതയോടെ ജീവിക്കുന്ന തൻ്റെ പ്രിയ്യപ്പെട്ട ദാസന്മാരെ സ്നേഹിക്കുന്നവനുമാകുന്നു.
(15) മഹത്തരമായ സിംഹാസനത്തിൻ്റെ ഉടമയും.
(16) ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു കൊടുക്കാനും, ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കാനും കഴിവുള്ളവനാണവൻ. ആരും തന്നെ അവനെ നിർബന്ധിക്കാൻ കഴിയുന്നവരായി ഇല്ല.
(17) ഹേ റസൂൽ! സത്യത്തോട് പോരടിക്കുന്നതിനും, അതിൽ നിന്ന് ജനങ്ങളെ അകറ്റുന്നതിനുമായി സജ്ജമായി സൈന്യത്തിൻ്റെ വാർത്ത നിനക്ക് വന്നെത്തിയോ?
(18) ഫിർഔനിൻ്റെയും സ്വാലിഹ് നബിയുടെ സമൂഹമായ ഥമൂദിൻ്റെയും (വർത്തമാനം).
(19) മുൻകഴിഞ്ഞ നിഷേധികളായ സമൂഹങ്ങളെ കുറിച്ചോ. അവർക്ക് സംഭവിച്ച നാശത്തെ കുറിച്ചോ ഉള്ള വാർത്ത അറിയാത്തതൊന്നുമല്ല (ഇസ്ലാമിൽ) വിശ്വസിക്കാൻ ഇക്കൂട്ടർക്കുള്ള തടസ്സം. മറിച്ച്, തങ്ങളുടെ ദേഹേഛയെ പിൻപറ്റി കൊണ്ട് മാത്രമാണ് അവർ അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതൻ കൊണ്ടുവന്നതിനെ നിഷേധിക്കുന്നത്.
(20) അല്ലാഹു അവരുടെ പ്രവർത്തനങ്ങളെ വലയം ചെയ്യുകയും, അവ തിട്ടപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. അതിൽ ഒന്നു പോലും അവന് നഷ്ടപ്പെട്ടു പോവുകയില്ല. അവക്കെല്ലാം അവൻ പ്രതിഫലം നൽകുന്നതുമാണ്.
(21) നിഷേധികൾ പറയുന്നത് പോലെ ഇത് ഒരു കവിതയോ കാവ്യമോ അല്ല. മറിച്ച്, വിശുദ്ധമായ ഖുർആനാകുന്നു.
(22) മാറ്റത്തിരുത്തലുകളിൽ നിന്നും, ഏറ്റക്കുറച്ചിലുകളിൽ നിന്നും സുരക്ഷിതമായ ഒരു ഏടിലാണ് -ലൗഹുൽ മഹ്ഫൂദ്വിലാണ്- അതുള്ളത്.