75 - Al-Qiyaama ()

|

(1) അല്ലാഹു ഖിയാമത് (ഉയിർത്തെഴുന്നേൽപ്പ്) നാൾ കൊണ്ട് സത്യം ചെയ്തിരിക്കുന്നു. മനുഷ്യർ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ദിവസമാകുന്നു അന്ന്.

(2) സൽകർമ്മങ്ങളിൽ കുറവ് വരുത്തിയെന്നും, തിന്മകൾ ചെയ്തു പോയല്ലോയെന്നും സ്വന്തത്തെ ആക്ഷേപിച്ചു കൊണ്ടേയിരിക്കുന്ന നല്ല മനസ്സിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. മനുഷ്യരെ വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി ഉയിർത്തെഴുന്നേൽപ്പിക്കുമെന്ന കാര്യം ഊന്നലോടെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ രണ്ട് കാര്യങ്ങളെ കൊണ്ട് അവൻ സത്യം ചെയ്തത്.

(3) മരണ ശേഷം ഉയിർത്തെഴുനേൽപ്പിന് വേണ്ടി അവൻ്റെ എല്ലുകളെ ഒരുമിച്ചു കൂട്ടുകയില്ലെന്നാണോ അവൻ ധരിച്ചിരിക്കുന്നത്?!

(4) അതെ! അവൻ്റെ എല്ലുകളെ മാത്രമല്ല, അവൻ്റെ വിരൽത്തുമ്പുകൾ വരെ മുൻപുണ്ടായിരുന്നത് പോലെ തന്നെ മടക്കി സൃഷ്ടിക്കാൻ കഴിവുള്ളവനാണവൻ.

(5) പക്ഷേ മനുഷ്യൻ പുനരുത്ഥാനത്തെ നിഷേധിക്കുന്നത് -അതിനെ കുറിച്ചൊന്നും ഭയക്കാതെ- ജീവിതം മുഴുവൻ തോന്നിവാസങ്ങളിൽ തന്നെ തുടരാൻ വേണ്ടി മാത്രമാണ്.

(6) ഒരിക്കലും സംഭവിക്കുകയേ ഇല്ലെന്ന ധാരണയിലാണ് അവൻ ചോദിക്കുന്നത്: എന്നാണിതൊക്കെ സംഭവിക്കുക?!

(7) എന്നാൽ തങ്ങൾ നിഷേധിച്ചു കൊണ്ടിരുന്നത് കണ്മുന്നിൽ കാണുകയും, കാഴ്ച്ച പരിഭ്രാന്തമാവുകയും ഞെട്ടിത്തരിക്കുകയും ചെയ്താൽ.

(8) ചന്ദ്രൻ്റെ വെളിച്ചം നഷ്ടപ്പെടുകയും.

(9) സൂര്യനും ചന്ദ്രനും ഒന്നായിത്തീരുകയും ചെയ്താൽ.

(10) അന്നേ ദിവസം തിന്മകളിൽ മുഴുകിയ മനുഷ്യൻ പറയും: എവിടേക്കാണ് ഓടിരക്ഷപ്പെടുക.

(11) എന്നാൽ ആ ദിവസം എങ്ങോട്ടും ഓടിരക്ഷപ്പെടുക സാധ്യമല്ല. അധർമ്മിക്ക് അഭയം തേടിച്ചെല്ലാൻ ഒരിടവും അവൻ കണ്ടെത്തുകയുമില്ല. അവന് രക്ഷപ്പെടാൻ ഒരു സങ്കേതവുമില്ല.

(12) അല്ലാഹുവിൻ്റെ റസൂലേ! അന്നേ ദിവസം വിചാരണക്കും പ്രതിഫലത്തിനുമായി മടങ്ങേണ്ടത് നിൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്കാണ്.

(13) അവൻ മുൻപ് ചെയ്തു വെച്ച പ്രവർത്തനങ്ങളെ കുറിച്ചും, ചെയ്യാതെ നീട്ടിവെച്ചതിനെ കുറിച്ചുമെല്ലാം അന്നേ ദിവസം അവന് വിവരമറിയിക്കപ്പെടും.

(14) മാത്രവുമല്ല, അന്നേ ദിവസം മനുഷ്യൻ തന്നെ അവനെതിരെയുള്ള സാക്ഷിയായിരിക്കും; അവൻ ചെയ്തു വെച്ച തിന്മകളെ കുറിച്ച് അവൻ്റെ അവയവങ്ങൾ തന്നെ സാക്ഷി പറയും.

(15) ഞാൻ ഒരു തിന്മയും ചെയ്തിട്ടില്ല എന്നു തർക്കിച്ചു നിന്നാലും, ഒഴിവുകഴിവുകൾ പറഞ്ഞാലും അവന് യാതൊരു രക്ഷയുമില്ല.

(16) അല്ലാഹുവിൻ്റെ റസൂലേ! ഖുർആൻ നഷ്ടപ്പെട്ടു പോകുമെന്ന ഭയത്താൽ താങ്കൾ നാവ് തിരക്കിട്ടു കൊണ്ട് ഇളക്കേണ്ടതില്ല.

(17) അങ്ങയുടെ ഹൃദയത്തിൽ അത് ഒരുമിപ്പിക്കുക എന്നതും, താങ്കളുടെ നാവിൽ അത് ഉറപ്പിക്കുക എന്നതും നാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു.

(18) നമ്മുടെ ദൂതനായ ജിബ്രീൽ (ﷺ) താങ്കൾക്ക് പാരായണം ചെയ്തു കേൾപ്പിച്ചാൽ താങ്കൾ നിശബ്ദമായി അദ്ദേഹത്തിൻ്റെ പാരായണം ശ്രദ്ധിച്ചു കേൾക്കുക.

(19) പിന്നെ ഖുർആൻ അങ്ങേക്ക് വിശദീകരിച്ചു തരിക എന്നതും നാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു.

(20) അല്ല! പുനരുത്ഥാനമുണ്ടാകില്ലെന്ന നിങ്ങളുടെ ജൽപ്പനം ശരിയല്ല തന്നെ. മുൻമാതൃകയില്ലാതെ നിങ്ങളെ ആദ്യം സൃഷ്ടിച്ചവന് മരണ ശേഷം ഒരിക്കൽ കൂടി നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നത് സാധ്യമാണെന്ന് നിങ്ങൾക്ക് അറിയാം. എന്നിട്ടും പുനരുത്ഥാനത്തെ നിഷേധിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് വേഗതയിൽ അവസാനിച്ചു പോകുന്ന ഈ ജീവിതത്തോടുള്ള താല്പര്യമല്ലാതെ മറ്റൊന്നുമല്ല.

(21) അല്ലാഹു നിങ്ങളോട് കൽപ്പിച്ച നന്മകൾ ചെയ്യലും അവൻ വിരോധിച്ച ഹറാമുകൾ ഉപേക്ഷിക്കലും വഴി നേടിയെടുക്കാവുന്ന പരലോക ജീവിതം നിങ്ങൾ ഉപേക്ഷിച്ചു.

(22) വിശ്വാസവും സൗഭാഗ്യവും നേടിയവരുടെ മുഖം അന്നേ ദിവസം പ്രസന്നവും പ്രകാശം നിറഞ്ഞതുമായിരിക്കും.

(23) തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കി കൊണ്ടിരിക്കുന്നവയായിരിക്കും ആ കണ്ണുകൾ; അതിൽ സന്തോഷിക്കുന്നവയും.

(24) (ഇസ്ലാമിനെ) നിഷേധിക്കുകയും ദൗർഭാഗ്യത്തിൽ അകപ്പെടുകയും ചെയ്തവരുടെ മുഖങ്ങൾ അന്നേ ദിവസം കരുവാളിച്ചും ചുളിഞ്ഞുമിരിക്കും.

(25) തങ്ങളുടെ മേൽ കടുത്ത ആപത്തും വേദനയേറിയ ശിക്ഷയും വന്നിറങ്ങുമെന്ന് അവർക്ക് ഉറപ്പായിട്ടുണ്ട്.

(26) തങ്ങൾ മരണപ്പെട്ടാൽ ശിക്ഷിക്കപ്പെടുകയൊന്നുമില്ല എന്ന ബഹുദൈവാരാധകരുടെ ധാരണ പോലെയല്ല കാര്യം! അവരുടെ ഉഛാശ്വാസം തൊണ്ടക്കുഴിയിൽ എത്തിയാൽ.

(27) അവനൊന്ന് മന്ത്രിച്ചു കൊടുക്കാൻ ആരെങ്കിലുമുണ്ടോ? അവൻ്റെ പ്രാണശ്വാസമൊന്ന് നിലനിർത്താൻ' എന്നിങ്ങനെ ജനങ്ങൾ പരസ്പരം ചോദിക്കുകയും ചെയ്താൽ.

(28) തൻ്റെ അവസാന നിമിഷങ്ങൾ എത്തിയെന്നും, ഭൂമിയിൽ നിന്ന് പിരിയാനുള്ള മരണം വന്നുവെന്നും അവന് ഉറപ്പാവുകയും ചെയ്താൽ;

(29) ഇഹലോക ജീവിതത്തിൽ നിന്ന് വിട പറയുന്നതിൻ്റെയും, പരലോക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെയും കാഠിന്യവും പ്രയാസങ്ങളും ഒരുമിച്ചു ചേരുകയും ചെയ്താൽ.

(30) ഇതെല്ലാം സംഭവിച്ചാൽ അവൻ്റെ മൃതദേഹം അതിൻ്റെ രക്ഷിതാവിങ്കലേക്ക് നയിക്കപ്പെടുകയായി.

(31) അല്ലാഹുവിൻ്റെ ദൂതൻ മുഹമ്മദ് -ﷺ- കൊണ്ടു വന്നതിൽ അവൻ വിശ്വസിച്ചില്ല. അല്ലാഹുവിനായി അവൻ നിസ്കരിക്കുകയും ചെയ്തില്ല.

(32) പക്ഷേ അവൻ അല്ലാഹുവിൻ്റെ ദൂതനെ നിഷേധിക്കുകയും, തിരിഞ്ഞു കളയുകയും ചെയ്തു.

(33) പിന്നെ, ഈ (ഇസ്ലാം) നിഷേധി അവൻ്റെ ബന്ധുക്കളുടെ അടുക്കലേക്ക് പോയി; അഹങ്കാരത്തോടെയാണ് അവൻ്റെ നടത്തം തന്നെ.

(34) (ഇസ്ലാമിനെ) നിഷേധിച്ചവനുള്ള ശിക്ഷ അടുത്തെത്തിരിക്കുന്നുവെന്ന അല്ലാഹുവിൻ്റെ താക്കീതാണിത്.

(35) ഒരിക്കൽ കൂടി അല്ലാഹു അക്കാര്യം ആവർത്തിച്ചു പറഞ്ഞിരിക്കുന്നു; വീണ്ടും അതവൻ്റെ മനസ്സിൽ ആഴത്തിൽ തറക്കുന്നതിന് വേണ്ടി.

(36) മനുഷ്യൻ വിചാരിക്കുന്നുണ്ടോ നിയമനിർദേശങ്ങളൊന്നും ബാധകമാക്കാതെ അല്ലാഹു അവനെ വെറുതെ വിടുമെന്ന്?!

(37) ഗർഭപാത്രത്തിൽ ചൊരിയപ്പെട്ട ഒരു തുള്ളി ബീജകണമായിരുന്നില്ലേ ഒരിക്കൽ ഈ മനുഷ്യൻ?!

(38) പിന്നെ ഒരു രക്തക്കട്ടയുടെ കഷ്ണവുമായിരുന്നില്ലേ അവൻ?! അതിന് ശേഷം അല്ലാഹു അവനെ സൃഷ്ടിച്ചു. അവൻ്റെ സൃഷ്ടിപ്പ് ഏറ്റവും യോജിപ്പുള്ളതാക്കി.

(39) അവരിൽ രണ്ടു വിഭാഗത്തെ -പുരുഷനെയും സ്ത്രീയെയും- അവൻ നിശ്ചയിക്കുകയും ചെയ്തില്ലേ?

(40) ഒരു ബീജകണമായിരുന്ന, പിന്നീടൊരു രക്തക്കട്ടയായിരുന്ന രൂപത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവന് മരിച്ചവരെ വിചാരണക്കായി ഉയർത്തെഴുന്നേൽപ്പിക്കുക എന്നത് സാധ്യമല്ലേ?! തീർച്ചയായും! അവനത് അസാധ്യമേയല്ല.