73 - Al-Muzzammil ()

|

(1) അല്ലയോ വസ്ത്രം കൊണ്ട് പുതച്ചു മൂടിയവനേ! നബി -ﷺ- യാണ് ഉദ്ദേശം.

(2) രാത്രിയിൽ നിന്ന് നിസ്കരിക്കുക; കുറച്ച് സമയം ഒഴിച്ചു നിർത്തി.

(3) നീ ഉദ്ദേശിക്കുന്നെങ്കിൽ രാത്രിയുടെ പകുതി നിസ്കരിക്കുക. അതെല്ലെങ്കിൽ പകുതിയെക്കാൾ കുറച്ചു രാത്രിയുടെ മൂന്നിലൊന്ന് നിസ്കരിക്കുക.

(4) അല്ലെങ്കിൽ അതിനെക്കാൾ വർദ്ധിപ്പിക്കുക; അതിൻ്റെ മൂന്നിൽ രണ്ട് ഭാഗം നിസ്കരിക്കുക. ഖുർആൻ വ്യക്തമായും, സാവകാശത്തോടെയും നീ പാരായണം ചെയ്യുക.

(5) അല്ലാഹുവിൻ്റെ റസൂലേ! നാം നിൻ്റെ മേൽ ഖുർആൻ ഇറക്കുന്നതാണ്. അത് വളരെ കനമുള്ള സംസാരമായിരിക്കും; അനന്തരാവകാശ നിയമങ്ങളും വിധിവിലക്കുകളും ശിക്ഷാവിധികളും സ്വഭാവമര്യാദകളും മറ്റുമെല്ലാം ഉൾക്കൊള്ളുന്നതായിരിക്കും അത്.

(6) രാത്രിയുടെ സമയങ്ങൾ പാരായണത്തോടൊപ്പം ശക്തമായ ഹൃദയസാന്നിധ്യവും, വാക്കുകളിൽ കൃത്യതയും നൽകും.

(7) തീർച്ചയായും പകലിൽ നിനക്ക് നിൻ്റേതായ പ്രവർത്തനങ്ങളുണ്ട്. അത് നിന്നെ ഖുർആൻ പാരായണത്തിൽ നിന്ന് അശ്രദ്ധമാക്കി കളയും. അതിനാൽ നീ രാത്രിയിൽ നിസ്കരിക്കുക.

(8) അല്ലാഹുവിനെ വ്യത്യസ്തമായ ദിക്റുകൾ (സ്തുതികീർത്തനങ്ങൾ) കൊണ്ട് നീ സ്മരിക്കുകയും, അവന് മാത്രം ആരാധനകൾ സമർപ്പിച്ചു കൊണ്ട് നീ മാറിയിരിക്കുകയും ചെയ്യുക.

(9) കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും രക്ഷിതാവാകുന്നു അവൻ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും തന്നെയില്ല. അതിനാൽ അവനെ നിൻ്റെ എല്ലാ കാര്യങ്ങളും ഏൽപ്പിക്കാവുന്ന അവലംബമായി നീ സ്വീകരിക്കുക.

(10) നിഷേധികൾ ചൊരിയുന്ന പരിഹാസവും ആക്ഷേപവും നീ ക്ഷമയോടെ നേരിടുക. ഉപദ്രവമില്ലാതെ നീ അവരെ അകറ്റുകയും ചെയ്യുക.

(11) ഐഹിക സുഖങ്ങളിൽ മതിമറന്ന നിഷേധികളെ നീ കാര്യമാക്കേണ്ടതില്ല. അവരെ എനിക്കു വിട്ടേക്കുക! അവരുടെ അവധി വരുന്നത് വരെ -കുറഞ്ഞ ഒരു സമയം- നീ കാത്തിരിക്കുക.

(12) തീർച്ചയായും നമ്മുടെ പക്കൽ ഭാരമേറിയ ചങ്ങലകളും കത്തിജ്വലിക്കുന്ന നരകാഗ്നിയുമുണ്ട്.

(13) അതിനെല്ലാം പുറമെ കടുത്ത കയ്പ്പിനാൽ തൊണ്ടയിൽ കെട്ടി നിൽക്കുന്ന ഭക്ഷണവും, വേദനയേറിയ ശിക്ഷയുമുണ്ട്.

(14) ഭൂമിയും പർവ്വതങ്ങളും ഇളകി മറിയുന്ന ദിവസം ആ ശിക്ഷ വന്നെത്തും. പർവ്വതങ്ങൾ അന്നേ ദിവസം ഒലിച്ചു പോകുന്ന മണൽതിട്ട പോലിരിക്കും. ആ ദിവസത്തിൻ്റെ കാഠിന്യമാണത്!

(15) ഫിർഔനിൻ്റെ അടുത്തേക്ക് മൂസയെ നമ്മുടെ ദൂതനായി അയച്ചതു പോലെ, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് സാക്ഷിയായി ഒരു ദൂതനെ നിങ്ങളിലേക്കും നാം നിയോഗിച്ചിരിക്കുന്നു.

(16) അപ്പോൾ ഫിർഔൻ അവൻ്റെ രക്ഷിതാവ് അയച്ച ദൂതനെ ധിക്കരിച്ചു. ഭൂമിയിൽ അവനെ നാം മുക്കിനശിപ്പിച്ചു. പരലോകത്ത് നരകശിക്ഷയുമുണ്ട്. കടുത്ത ശിക്ഷ തന്നെ നാമവന് നൽകി. അതിനാൽ നിങ്ങൾ നിങ്ങളുടെ ദൂതനെ നിഷേധിക്കരുത്! അവന് ബാധിച്ചത് നിങ്ങൾക്കും ബാധിച്ചേക്കാം.

(17) അപ്പോൾ -അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയുമാണെങ്കിൽ- എങ്ങനെയാണ് നിങ്ങൾ കാഠിന്യം നിറഞ്ഞ, സുദീർഘമായ ആ ദിനത്തിൽ സ്വശരീരങ്ങളെ രക്ഷപ്പെടുത്തുക?! അതിൻ്റെ ഭയാനകതയും ദൈർഘ്യവും കുട്ടികളുടെ തലമുടി വരെ നരപ്പിച്ചു കളയുന്നതാണ്.

(18) ആകാശം അന്നേ ദിവസത്തിൻ്റെ ഭീകരതയാൽ പൊട്ടിപ്പിളരുന്നതാണ്. അല്ലാഹുവിൻ്റെ വാഗ്ദാനം സംഭവിക്കുക തന്നെ ചെയ്യുന്നതാണ്; ഒരു സംശയവുമില്ല.

(19) അന്ത്യനാളിനെ കുറിച്ചും അതിൻ്റെ ഭീകരതയെ കുറിച്ചുമുള്ള ഈ ഉപദേശം ഒരു ഓർമ്മപ്പെടുത്തലാണ്. (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അത് ഉപകാരം ചെയ്യും. അതിനാൽ ആരെങ്കിലും തൻ്റെ രക്ഷിതാവിലേക്ക് എത്തിക്കുന്ന വഴിയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ.

(20) അല്ലാഹുവിൻ്റെ റസൂലേ! നീ ചിലപ്പോൾ രാത്രിയുടെ മൂന്നിൽ ഭാഗത്തെക്കാൾ കുറച്ച് നിസ്കരിക്കുന്നുണ്ടെന്ന് നിൻ്റെ രക്ഷിതാവായ അല്ലാഹുവിനറിയാം. മറ്റു ചിലപ്പോൾ രാത്രിയുടെ പകുതിയോളവും, ചിലപ്പോൾ മൂന്നിലൊന്നും നീ നിസ്കരിക്കുന്നുണ്ട്. നിന്നോടൊപ്പം (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ ഒരു സംഘവും അങ്ങനെ നിസ്കരിക്കുന്നുണ്ട്. അല്ലാഹുവാകുന്നു പകലിനെയും രാത്രിയെയും കണക്കാക്കുന്നതും, നിങ്ങളുടെ (നിസ്കാരത്തിൻ്റെ) സമയം കണക്കു വെക്കുന്നവനും. നിങ്ങൾക്ക് രാത്രിയുടെ സമയം ക്ലിപ്തപ്പെടുത്താനും കൃത്യമായി നിർണ്ണയിക്കാനും കഴിയില്ലെന്ന് അല്ലാഹുവിന് അറിയാം. അതിനാൽ സൂക്ഷ്മതക്ക് വേണ്ടി രാത്രിയുടെ ഭൂരിഭാഗവും നിങ്ങൾ നിസ്കരിക്കുകയും, അത് നിങ്ങൾക്ക് പ്രയാസകരമായി തീരുകയും ചെയ്തിരിക്കുന്നു. അതിനാൽ അല്ലാഹു നിങ്ങളോട് പൊറുത്തു തന്നിരിക്കുന്നു. ഇനി നിങ്ങൾക്ക് കഴിയുന്നത് പോലെ നിങ്ങൾ രാത്രി നിസ്കാരം നിർവ്വഹിക്കുക. രോഗം കൊണ്ട് പ്രയാസപ്പെടുന്ന രോഗികളും, അല്ലാഹുവിൽ നിന്ന് ഉപജീവനം പ്രതീക്ഷിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരും, അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചും, അവൻ്റെ വചനം ഉന്നതമാകുന്നതിനും നിഷേധികളോട് യുദ്ധം ചെയ്യുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് അവന് അറിയാം. ഇവർക്കൊക്കെ രാത്രി നിസ്കാരം പ്രയാസകരമായിരിക്കും; അതിനാൽ നിങ്ങൾക്ക് രാത്രിയിൽ നിന്ന് കഴിയുന്നത്ര നിസ്കരിക്കുക. നിർബന്ധ നിസ്കാരങ്ങൾ അതിൻ്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് സകാത്ത് നൽകുകയും ചെയ്യുക. അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങളുടെ സമ്പാദ്യം ചിലവഴിക്കുക. സ്വന്തത്തിനായി എന്തൊരു നന്മ നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കുന്നുണ്ടോ; അത് കൂടുതൽ നന്മയായും മഹത്തരമായ പ്രതിഫലമായും നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. അല്ലാഹുവിനോട് പാപമോചനം തേടുക. തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് അങ്ങേയറ്റം പൊറുത്തു കൊടുക്കുന്നവരും, അവരോട് ധാരാളമായി കാരുണ്യം ചെയ്യുന്നവനുമാകുന്നു.