(1) സൂര്യൻ്റെ പിണ്ഡം കൂടിച്ചേരുകയും, അതിൻ്റെ പ്രകാശം ഇല്ലാതാവുകയും ചെയ്താൽ.
(2) നക്ഷത്രങ്ങൾ ഉതിർന്നു വീഴുകയും, അതിൻ്റെ പ്രകാശം തുടച്ചു നീക്കപ്പെടുകയും ചെയ്താൽ.
(3) പർവ്വതങ്ങൾ അതിൻ്റെ സ്ഥാനങ്ങളിൽ നിന്ന് ചലിപ്പിക്കപ്പെട്ടാൽ;
(4) ജനങ്ങൾ ഉടമപ്പെടുത്താൻ മത്സരിക്കുന്ന ഗർഭിണികളായ ഒട്ടകങ്ങളെ അവർ ഉപേക്ഷിക്കുകയും, അവ അവഗണിക്കപ്പെടുകയും ചെയ്താൽ.
(5) വന്യമൃഗങ്ങൾ മനുഷ്യരോടൊപ്പം ഒരേ സ്ഥലത്ത് ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താൽ;
(6) സമുദ്രങ്ങൾ ആളിക്കത്തിക്കപ്പെടുകയും, അവ അഗ്നിയായി മാറുകയും ചെയ്താൽ.
(7) ആത്മാവുകൾ സമാനമായവയോട് ചേർക്കപ്പെട്ടാൽ; അങ്ങനെ തെമ്മാടികൾ തെമ്മാടികളോടും, സൽകർമ്മികൾ സൽകർമ്മികളോടും ചേർക്കപ്പെടും.
(8) ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെൺകുട്ടിയോട് അല്ലാഹു ചോദിച്ചാൽ;
(9) നിന്നെ കൊലപ്പെടുത്തിയവർ എന്തു തെറ്റ് ചെയ്തതിനാലാണ് നിന്നെ കൊലപ്പെടുത്തിയത്?!
(10) ഓരോരുത്തർക്കും തങ്ങളുടെ പ്രവർത്തനങ്ങളുടെ ഏടുകൾ വായിക്കാൻ കഴിയും വിധം അവരുടെ പ്രവർത്തനങ്ങളുടെ ഏടുകൾ തുറന്നു വെക്കപ്പെടുകയും ചെയ്താൽ.
(11) ആടിൻ്റെ തൊലിയുരിയപ്പെടുന്നത് പോലെ ആകാശം എടുത്തു മാറ്റപ്പെട്ടാൽ;
(12) നരകം ആളിക്കത്തിക്കപ്പെട്ടാൽ;
(13) സ്വർഗം സൂക്ഷ്മത പാലിച്ചവർക്കായി അടുത്തു കൊണ്ടു വരപ്പെട്ടാൽ.
(14) ഇതെല്ലാം സംഭവിച്ചാൽ ഓരോ വ്യക്തിയും താൻ അന്നേ ദിവസത്തിനായി ചെയ്തു വെച്ച പ്രവർത്തനങ്ങൾ എന്താണെന്ന് അറിയുന്നതാണ്.
(15) രാത്രി തിളക്കത്തോടെ പ്രകാശിക്കുന്നതിന് മുൻപ് മറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളെ കൊണ്ട് ഞാൻ സത്യം ചെയ്യുന്നു.
(16) ഉടുമ്പ് അവയുടെ മാളത്തിൽ പ്രവേശിക്കുന്നത് പോലെ, പുലരി വിരിയുന്നതോടെ മറഞ്ഞു പോകുന്ന, ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ.
(17) രാത്രിയുടെ ആദ്യഭാഗം മുന്നിട്ടു വരുമ്പോൾ അതിനെ കൊണ്ടും, അതിൻ്റെ അവസാനഭാഗം പിന്നിട്ടു പോകുമ്പോൾ അതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
(18) പ്രഭാത വെളിച്ചം പൊട്ടിവിടരുന്ന വേളയെ കൊണ്ടും;
(19) തീർച്ചയായും മുഹമ്മദ് -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആൻ, വിശ്വസ്തനായ ഒരു മലക് അവിടുത്തേക്ക് എത്തിച്ചു കൊടുത്ത അല്ലാഹുവിൻ്റെ സംസാരം തന്നെയാകുന്നു. ഈ ദൗത്യം അല്ലാഹു വിശ്വസിച്ചേൽപ്പിച്ച ജിബ്രീൽ എന്ന മലക്കാകുന്നു വിശ്വസ്തനായ ആ ദൂതൻ.
(20) ശക്തിയും, സിംഹാസനത്തിൻ്റെ രക്ഷിതാവായ അല്ലാഹുവിങ്കൽ മഹത്തരമായ സ്ഥാനവും ഉള്ളവൻ (ആകുന്നു ജിബ്രീൽ).
(21) ആകാശലോകത്തുള്ളവർ അദ്ദേഹത്തെ അനുസരിക്കുന്നു; താൻ എത്തിച്ചു കൊടുക്കുന്ന സന്ദേശത്തിൻ്റെ കാര്യത്തിൽ അദ്ദേഹം വിശ്വസ്തനുമാണ്.
(22) നിങ്ങളോടൊപ്പമുള്ള, ബുദ്ധിവൈഭവവും വിശ്വസ്തതയും സത്യസന്ധതയുമുള്ളവനാണ് എന്ന് നിങ്ങൾക്കറിയുന്ന മുഹമ്മദ് -ﷺ- നിങ്ങൾ ജൽപ്പിക്കുന്നത് പോലെ ഒരു ഭ്രാന്തനല്ല.
(23) തീർച്ചയായും നിങ്ങളുടെ കൂട്ടുകാരൻ (മുഹമ്മദ് -ﷺ-) പ്രത്യക്ഷമായ ആകാശചക്രവാളത്തിൽ ജിബ്രീലിനെ സൃഷ്ടിക്കപ്പെട്ട യഥാർത്ഥ രൂപത്തിൽ കണ്ടിട്ടുണ്ട്.
(24) നിങ്ങളോട് പിശുക്ക് കാണിക്കുന്നവനല്ല നിങ്ങളുടെ കൂട്ടുകാരനായ (മുഹമ്മദ് -ﷺ-); നിങ്ങൾക്ക് എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ട കാര്യം എത്തിക്കുന്നതിൽ യാതൊരു പിശുക്കും അദ്ദേഹത്തിനില്ല. ജോത്സ്യന്മാർ വാങ്ങുന്നത് പോലെ അദ്ദേഹം (നിങ്ങളിൽ നിന്ന്) പ്രതിഫലം വാങ്ങുന്നുമില്ല.
(25) ഈ ഖുർആൻ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൻ്റെ വാക്കുമല്ല.
(26) ഈ തെളിവുകളെല്ലാം കണ്ടതിന് ശേഷവും അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാണ് ഇത് എന്നത് നിഷേധിക്കാൻ ഏതു വഴിയിലാണ് ഇനി നിങ്ങൾ പ്രവേശിക്കുന്നത്?
(27) ഖുർആൻ ജിന്നുകൾക്കും മനുഷ്യർക്കും ഒരു ഓർമ്മപ്പെടുത്തലും ഉപദേശവുമല്ലാതെ മറ്റൊന്നുമല്ല.
(28) നിങ്ങളിൽ നിന്ന് സത്യത്തിൻ്റെ പാതയിൽ നിലകൊള്ളാൻ ഉദ്ദേശിക്കുന്നവർക്ക്.
(29) നിങ്ങൾ (സത്യപാതയിൽ) നേരെ നിലകൊള്ളാനോ, അല്ലാതെയാകാനോ ഉദ്ദേശിക്കുകയില്ല; അല്ലാഹു അപ്രകാരം ഉദ്ദേശിച്ചിട്ടല്ലാതെ. അവൻ എല്ലാ സൃഷ്ടികളുടെയും രക്ഷിതാവാകുന്നു.