36 - Yaseen ()

|

(1) യാസീൻ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

(2) ഖണ്ഡിതമാക്കപ്പെട്ട ആയത്തുകളുള്ള, മുന്നിൽ നിന്നോ പിന്നിൽ നിന്നോ യാതൊരു അസത്യവും കടന്നു കയറാത്ത ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.

(3) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ ഏകനാക്കണമെന്നും അവനെ മാത്രം ആരാധിക്കണമെന്നും കൽപ്പിക്കാൻ വേണ്ടി തൻ്റെ അടിമകളിലേക്ക് അല്ലാഹു നിയോഗിച്ച ദൂതന്മാരിൽ ഒരാൾ തന്നെയാകുന്നു താങ്കളും.

(4) നേരായ മാർഗത്തിലും അന്യൂനമായ മതത്തിലും (ആകുന്നു താങ്കൾ). ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ വിശ്വാസികളായ ദാസന്മാരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമായ (റഹീം), താങ്കളുടെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതത്രെ ഈ നേരായ മാർഗവും അന്യൂനമായ മതവും (ഇസ്ലാം).

(5) നേരായ മാർഗത്തിലും അന്യൂനമായ മതത്തിലും (ആകുന്നു താങ്കൾ). ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ വിശ്വാസികളായ ദാസന്മാരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമായ (റഹീം) താങ്കളുടെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതത്രെ ഈ നേരായ മാർഗവും അന്യൂനമായ മതവും (ഇസ്ലാം).

(6) ഇത് നാം നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നത് ഒരു സമൂഹത്തെ നീ (അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച്) ഭയപ്പെടുത്തുകയും താക്കീത് നൽകുകയും ചെയ്യുന്നതിന് വേണ്ടിയാണ്. താക്കീതുകാരനായി അല്ലാഹുവിൻ്റെ ഒരു ദൂതനും കടന്നു ചെന്നിട്ടില്ലാത്ത അറബികളാണ് അവർ. അതിനാൽ തന്നെ അവർ (അല്ലാഹുവിലുള്ള) വിശ്വാസത്തിൽ നിന്നും, (അവനെ മാത്രം ആരാധിക്കുക എന്ന) തൗഹീദിൽ നിന്നും അശ്രദ്ധയിലാണ്. (അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന്) താക്കീത് നൽകപ്പെടുക എന്നത് നിലച്ചു പോയ എല്ലാ സമൂഹങ്ങളുടെയും സ്ഥിതിവിശേഷം ഇപ്രകാരം തന്നെയാണ്. അവരെ ഓർമ്മപ്പെടുത്താൻ ദൂതന്മാർ ആവശ്യമാണ്.

(7) ഇക്കൂട്ടരിൽ മിക്കവരുടെയും കാര്യത്തിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ അനിവാര്യമായിരിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള സത്യസന്ദേശം അവൻ്റെ ദൂതൻ്റെ നാവിലൂടെ അവരിലേക്കെത്തിയ ശേഷവും അവരതിൽ വിശ്വസിച്ചില്ല. തങ്ങളുടെ നിഷേധത്തിൽ തന്നെ അവർ തുടരുകയും ചെയ്തു. അവർ അല്ലാഹുവിലോ അവൻ്റെ ദൂതനിലോ ഇനി വിശ്വസിക്കുകയില്ല. അവർക്ക് വന്നെത്തിയ സത്യം അവരിനി പ്രാവർത്തികമാക്കുകയുമില്ല.

(8) കഴുത്തുകളിൽ ചങ്ങലകൾ എടുത്തു വെക്കപ്പെട്ടവരോടാകുന്നു ഇക്കാര്യത്തിൽ അവർ ഉപമിക്കപ്പെട്ടിരിക്കുന്നത്. അവരുടെ താടിയെല്ലുകൾക്ക് താഴെ, കൈകൾ കഴുത്തുകളോട് ചേർക്കപ്പെട്ട നിലയിലാണവർ. അതിനാൽ ആകാശത്തേക്ക് അവരുടെ തലകളുയർത്തി വെക്കാൻ അവർ നിർബന്ധിതരാക്കപ്പെട്ടിരിക്കുന്നു. അത് താഴ്ത്തി വെക്കാൻ അവർക്ക് സാധിക്കുകയില്ല. (അതു പോലെ) ഇവർ അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്ന് (തടയപ്പെട്ട നിലയിൽ) ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ അവർ അതിന് കീഴൊതുങ്ങുകയോ, അതിന് വേണ്ടി തങ്ങളുടെ ശിരസ്സുകൾ താഴ്ത്തുകയോ ഇല്ല.

(9) അവരുടെ മുമ്പിൽ സത്യത്തിൽ നിന്നുള്ള ഒരു തടസ്സം നാം നിശ്ചയിച്ചിരിക്കുന്നു. അവരുടെ പിന്നിലും അതു പോലെ ഒരു തടസ്സം വെച്ചിരിക്കുന്നു. അവരുടെ കണ്ണുകളെ സത്യം വീക്ഷിക്കുന്നതിൽ നിന്ന് നാം മൂടുകയും ചെയ്തിരിക്കുന്നു. അതിനാൽ ഉപകാരപ്രദമായ കാഴ്ച അവർക്ക് നോക്കാൻ കഴിയില്ല. (സത്യത്തോടുള്ള) അവരുടെ നിഷേധവും,കുഫ്റിൽ തന്നെയുള്ള അവരുടെ കടുംപിടുത്തവും പ്രകടമായതിന് ശേഷമാണ് ഇത് അവർക്ക് സംഭവിച്ചത്.

(10) സത്യത്തോട് ശത്രുത വെച്ചു പുലർത്തുന്ന ഇക്കൂട്ടർ; അവരെ താങ്കൾ (അല്ലാഹുവിൻ്റെ ശിക്ഷയിൽ) നിന്ന് ഭയപ്പെടുത്തുകയോ ഭയപ്പെടുത്താതിരിക്കുകയോ ചെയ്യട്ടെ; -മുഹമ്മദ്!- അവർക്ക് (രണ്ടും) സമമാകുന്നു. താങ്കൾ അല്ലാഹുവിങ്കൽ നിന്ന് അവർക്ക് കൊണ്ടു വന്നു നൽകിയ സത്യത്തിൽ അവർ വിശ്വസിക്കുന്നതല്ല.

(11) ഈ ഖുർആൻ സത്യപ്പെടുത്തുകയും, അതിലുള്ളത് പിൻപറ്റുകയും, ഏകാന്തതകളിൽ -ഒരാളും കാണാത്ത വേളകളിൽ- അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്തവർക്കേ താങ്കളുടെ താക്കീത് ഫലപ്പെടുകയുള്ളൂ. ഈ സ്വഭാവവിശേഷണങ്ങൾ ഉള്ളവന് സന്തോഷകരമായ വാർത്ത താങ്കൾ അറിയിക്കുക. അല്ലാഹു അവൻ്റെ തിന്മകൾ മായ്ച്ചു കളയുകയും, അവയെല്ലാം അവന് പൊറുത്തു കൊടുക്കുകയും ചെയ്യുമെന്നും, പരലോകത്ത് അവനെ കാത്തിരിക്കുന്ന മഹത്തരമായ ഒരു പ്രതിഫലം -സ്വർഗപ്രവേശനം- ഉണ്ടെന്നും (അവനെ അറിയിക്കുക).

(12) അന്ത്യനാളിൽ (മരിച്ച) മൃതദേഹങ്ങൾക്ക് ജീവൻ നൽകിക്കൊണ്ട് അവയെ ജീവിപ്പിക്കുന്നവൻ നാമാകുന്നു. അവർ ഇഹലോകത്ത് കാഴ്ച വെച്ച നല്ലതും ചീത്തയായതുമായ പ്രവർത്തനങ്ങൾ നാം രേഖപ്പെടുത്തി വെക്കുകയും ചെയ്യുന്നു. അവരുടെ മരണ ശേഷം അവർ ബാക്കിവെച്ച അനന്തരഫലങ്ങളും നാം രേഖപ്പെടുത്തുന്നു. അഥവാ, നിലനിൽക്കുന്ന ദാനധർമ്മങ്ങൾ പോലെ നല്ല അനന്തരഫലങ്ങളും, (അല്ലാഹുവിനെ) നിഷേധിക്കുക പോലുള്ള ചീത്ത അനന്തരഫലങ്ങളും. എല്ലാം വ്യക്തമായ ഒരു രേഖയിൽ -ലൗഹുൽ മഹ്ഫൂദ്വിൽ- നാം ക്ലിപ്തപ്പെടുത്തി വെച്ചിരിക്കുന്നു.

(13) അല്ലാഹുവിൻ്റെ റസൂലേ! (ഇസ്ലാമിനോട്) എതിർപ്പ് വെച്ചു പുലർത്തുന്ന ഈ നിഷേധികൾക്ക് ഗുണപാഠമാകുന്നതിനായി ഒരു ഉദാഹരണം പറഞ്ഞു കൊടുക്കുക. 'അഹ്'ലുൽ ഖർയതി'ലേക്ക് (ഒരു നാട്ടുകാർ) അവരുടെ ദൂതന്മാർ വന്നപ്പോഴുണ്ടായ (സംഭവങ്ങളുടെ) ചരിത്രമാണത്.

(14) അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും അവനെ മാത്രം ആരാധിക്കുന്നതിലേക്കും ക്ഷണിക്കുന്നതിനായി ആദ്യം അവരിലേക്ക് നാം രണ്ടു ദൂതന്മാരെ നിയോഗിച്ചു. അപ്പോൾ ആ നാട്ടുകാർ ഈ രണ്ടു ദൂതന്മാരെയും നിഷേധിച്ചു. അപ്പോൾ മൂന്നാമതൊരു ദൂതനെ കൂടി നിയോഗിച്ചു കൊണ്ട് അവർക്ക് നാം പിൻബലം നൽകി. ഈ മൂന്ന് ദൂതന്മാരും ആ നാട്ടുകാരോട് പറഞ്ഞു: ഞങ്ങൾ -മൂന്ന് പേരും- നിങ്ങളെ അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും അവൻ്റെ മതനിയമങ്ങൾ പിൻപറ്റുന്നതിലേക്കും ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട നിങ്ങളിലേക്കുള്ള ദൂതന്മാരാണ്.

(15) ആ നാട്ടുകാർ (അല്ലാഹുവിൻ്റെ) ദൂതന്മാരോട് പറഞ്ഞു: നിങ്ങൾ ഞങ്ങളെ പോലുള്ള മനുഷ്യരല്ലാതെ മറ്റൊന്നുമല്ല. ഞങ്ങളെക്കാൾ യാതൊരു പ്രത്യേകതയും നിങ്ങൾക്കില്ല. വിശാലമായ കാരുണ്യമുള്ളവനായവൻ (റഹ്മാനായ അല്ലാഹു) നിങ്ങൾക്ക് മേൽ ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. നിങ്ങൾ ജൽപ്പിക്കുന്ന ഈ കാര്യം അല്ലാഹുവിൻ്റെ മേൽ നിങ്ങൾ കള്ളം കെട്ടിച്ചമച്ചതല്ലാതെ മറ്റൊന്നുമല്ല.

(16) ആ നാട്ടുകാരുടെ നിഷേധത്തിന് മറുപടിയായി മൂന്ന് ദൂതന്മാരും പറഞ്ഞു: അല്ലയോ നാട്ടുകാരേ! ഞങ്ങൾ നിങ്ങളിലേക്ക് അല്ലാഹുവിൻ്റെ അടുക്കൽ നിന്നുള്ള ദൂതന്മാരാണെന്ന് ഞങ്ങളുടെ രക്ഷിതാവിനറിയാം. ഞങ്ങൾക്ക് അത് മതിയായ തെളിവാണ്.

(17) നിങ്ങൾക്ക് എത്തിച്ചു തരാൻ കൽപ്പിക്കപ്പെട്ടത് വ്യക്തതയോടെ എത്തിച്ചു നൽകുക എന്നതല്ലാതെ ഞങ്ങൾക്ക് മേൽ യാതൊരു ബാധ്യതയുമില്ല. നിങ്ങളെ സന്മാർഗത്തിലാക്കുക എന്നത് ഞങ്ങളുടെ കഴിവിൽ പെട്ടതല്ല.

(18) ആ നാട്ടുകാർ അവരുടെ ദൂതന്മാരോട് പറഞ്ഞു: ഞങ്ങൾ നിങ്ങളെ ഒരു ദുഃശകുനമായി കാണുന്നു. ഞങ്ങളെ തൗഹീദിലേക്ക് (അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്ക്) ക്ഷണിക്കുന്നത് നിങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ നിങ്ങൾ മരിക്കുന്നത് വരെ (നിങ്ങൾക്ക് നേരെ) കല്ലെറിഞ്ഞു കൊണ്ട് ഞങ്ങൾ നിങ്ങളെ ശിക്ഷിക്കുക തന്നെ ചെയ്യും. ഞങ്ങളിൽ നിന്ന് വേദനാജനകമായ ശിക്ഷ നിങ്ങളെ ബാധിക്കുകയും ചെയ്യും.

(19) ആ ദൂതന്മാർ അവരോടുള്ള മറുപടിയായി പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതന്മാരെ പിൻപറ്റുന്നത് വെടിയുകയും ചെയ്തതിനാലുള്ള ദുഃശകുനം നിങ്ങളോടൊപ്പം തന്നെയാണുള്ളത്. ഞങ്ങൾ അല്ലാഹുവിനെ കുറിച്ച് നിങ്ങളെ ഉൽബോധനം ചെയ്താൽ നിങ്ങൾ അത് ദുഃശകുനമായി കാണുകയാണോ?! എന്നാൽ നിങ്ങൾ (അല്ലാഹുവിനെ) നിഷേധിക്കുന്നതിലും, തിന്മകൾ ചെയ്യുന്നതിലും അതിരുകവിയുന്ന ഒരു ജനതയാകുന്നു.

(20) ആ നാട്ടിൽ നിന്ന് വിദൂരമായ പ്രദേശത്തുള്ള ഒരാൾ തൻ്റെ നാട്ടിലുള്ളവർ അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ നിഷേധിക്കുകയും അവരെ കൊലപ്പെടുത്തുമെന്നും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതിൻ്റെ (പേരിൽ അവർക്ക് ശിക്ഷ വന്നേക്കുമെന്ന) ഭയത്താൽ ആ നാട്ടുകാരുടെ അടുക്കലേക്ക് ഓടി വന്നു. അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! ഈ ദൂതന്മാർ കൊണ്ടു വന്ന സന്ദേശം നിങ്ങൾ പിൻപറ്റുവിൻ!

(21) എൻ്റെ സമൂഹമേ! അവർ നിങ്ങൾക്കെത്തിച്ചു നൽകുന്ന ഈ സന്ദേശത്തിന് ഒരു പ്രതിഫലവും നിങ്ങളോട് ചോദിക്കാത്ത ഇവരെ നിങ്ങൾ പിൻപറ്റുക! അവരാകട്ടെ, അല്ലാഹുവിൽ നിന്നുള്ള അവൻ്റെ സന്ദേശം എത്തിക്കുന്നതിൽ സന്മാർഗം സ്വീകരിച്ചവരുമാണ്. അത്തരക്കാരെ പിൻപറ്റുക എന്നത് എന്തു കൊണ്ടും അനിവാര്യവുമാണ്.

(22) ഗുണകാംക്ഷിയായ ആ മനുഷ്യൻ പറഞ്ഞു: എന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിനെ മാത്രം ആരാധിക്കാതിരിക്കാൻ എനിക്കെന്ത് തടസമാണുള്ളത്? നിങ്ങളെ സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ മാത്രം ആരാധിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?! അവനിലേക്ക് മാത്രമല്ലേ പുനരുജ്ജീവിക്കപ്പെട്ട ശേഷം (പ്രവർത്തനങ്ങൾക്കുള്ള) പ്രതിഫലത്തിനായി നിങ്ങൾ മടങ്ങിച്ചെല്ലുന്നത്??!

(23) എന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടാൻ ഒരർഹതയുമില്ലാത്ത മറ്റു ആരാധ്യന്മാരെ ഞാൻ സ്വീകരിക്കുകയോ?! സർവ്വവിശാലമായ കാരുണ്യമുള്ളവൻ (റഹ്'മാനായ അല്ലാഹു) എനിക്ക് വല്ല ഉപദ്രവവും ഉദ്ദേശിച്ചാൽ ഈ ആരാധ്യവസ്തുക്കളുടെയൊന്നും ശുപാർശ എനിക്ക് യാതൊരു ഉപകാരവും ചെയ്യുകയില്ല. അവ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ എനിക്കായി ഉടമപ്പെടുത്തുന്നുമില്ല. ഞാൻ (അല്ലാഹുവിനെ) നിഷേധിക്കുന്നവനായി മരണപ്പെട്ടാൽ, അല്ലാഹു എനിക്ക് ബാധിക്കണമെന്ന് ഉദ്ദേശിച്ച ഉപദ്രവത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്താനും അവക്കൊന്നും സാധിക്കുകയില്ല.

(24) അങ്ങനെ അവരെ അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരായി സ്വീകരിച്ചാൽ ഞാൻ വ്യക്തമായ അബദ്ധത്തിൽ തന്നെയായിരിക്കും. കാരണം, അങ്ങനെ വന്നാൽ, ആരാധിക്കപ്പെടാൻ ഒരു അർഹതയുമില്ലാത്തവനെയാണ് ഞാൻ ആരാധിച്ചിരിക്കുന്നത്. ആരാധിക്കപ്പെട്ടാൻ സർവ്വ അർഹതയുമുള്ളവനെ ആരാധിക്കുന്നതാകട്ടെ; ഞാൻ ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു.

(25) എൻ്റെ സമൂഹമേ! ഞാൻ എൻ്റെ രക്ഷിതാവും നിങ്ങളേവരുടെയും രക്ഷിതാവുമായ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. അതു കൊണ്ട് ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുക. എന്നെ കൊലപ്പെടുത്തുമെന്ന നിങ്ങളുടെ ഭീഷണിയെ ഞാൻ വകവെക്കുന്നില്ല. എന്നാൽ അദ്ദേഹത്തെ കൊന്നുകളയുക എന്നതല്ലാതെ മറ്റൊന്നും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. അങ്ങനെ അല്ലാഹു അദ്ദേഹത്തെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു.

(26) (അല്ലാഹുവിൻ്റെ മാർഗത്തിൽ) രക്തസാക്ഷ്യം സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തോട് പറയപ്പെട്ടു: സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക! സ്വർഗത്തിൽ പ്രവേശിക്കുകയും അവിടെയുള്ള സുഖാനുഗ്രഹങ്ങൾ വീക്ഷിക്കുകയും ചെയ്തപ്പോൾ ആഗ്രഹപൂർവം അദ്ദേഹം പറഞ്ഞു: എന്നെ കളവാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത എൻ്റെ നാട്ടുകാർ എനിക്ക് ലഭിച്ച പാപമോചനത്തെ കുറിച്ചും, എൻ്റെ രക്ഷിതാവ് എന്നെ ആദരിച്ചതിനെ കുറിച്ചും അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ! അങ്ങനെ ഞാൻ വിശ്വസിച്ചതു പോലെ അവരും വിശ്വസിക്കുകയും, എനിക്ക് ലഭിച്ചതു പോലുള്ള പ്രതിഫലം അവർക്കും ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ!

(27) (അല്ലാഹുവിൻ്റെ മാർഗത്തിൽ) രക്തസാക്ഷ്യം സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തോട് പറയപ്പെട്ടു: സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക! സ്വർഗത്തിൽ പ്രവേശിക്കുകയും അവിടെയുള്ള സുഖാനുഗ്രഹങ്ങൾ വീക്ഷിക്കുകയും ചെയ്തപ്പോൾ ആഗ്രഹപൂർവം അദ്ദേഹം പറഞ്ഞു: എന്നെ കളവാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത എൻ്റെ നാട്ടുകാർ എനിക്ക് ലഭിച്ച പാപമോചനത്തെ കുറിച്ചും, എൻ്റെ രക്ഷിതാവ് എന്നെ ആദരിച്ചതിനെ കുറിച്ചും അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ! അങ്ങനെ ഞാൻ വിശ്വസിച്ചതു പോലെ അവരും വിശ്വസിക്കുകയും, എനിക്ക് ലഭിച്ചതു പോലുള്ള പ്രതിഫലം അവർക്കും ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ!

(28) അദ്ദേഹത്തെ കളവാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ആ നാട്ടുകാരെ നശിപ്പിക്കാൻ മലക്കുകളുടെ ഒരു സൈന്യത്തെ ആകാശത്തു നിന്ന് നാം ഇറക്കിയിട്ടില്ല. നിഷേധികളായ ജനതകളെ നശിപ്പിക്കുമ്പോൾ അവരിലേക്ക് നാം മലക്കുകളെ ഇറക്കാറുമില്ല. നമ്മെ സംബന്ധിച്ചിടത്തോളം അതിനെക്കാൾ എത്രയോ ലളിതമാണ് അവരുടെ കാര്യം. ആകാശത്ത് നിന്നുള്ള ഒരു ഘോരശബ്ദം കൊണ്ട് അവരെ നശിപ്പിക്കാൻ നാം വിധിച്ചു. അതിന് നമുക്ക് മലക്കുകളെ ഇറക്കേണ്ടി വന്നിട്ടൊന്നുമില്ല.

(29) അദ്ദേഹത്തിൻറെ ജനതയുടെ നാശത്തിൻറെ കഥ അവരുടെ മേൽ നാം ഒരു ഘോരശബ്ദം അയച്ചു എന്നത് മാത്രമാണ്. അപ്പോഴതാ അവർ നിലംപരിശായി കിടക്കുന്നു; അവരിൽ നിന്ന് ഒരാൾ പോലും ബാക്കിയായില്ല. കത്തിജ്വലിച്ചിരുന്ന ഒരു തീ കെട്ടടങ്ങിയതു പോലുണ്ട് അവരുടെ കാര്യം; അതിൻ്റെ ഒരടയാളവും ഇപ്പോൾ ബാക്കിയില്ല.

(30) അന്ത്യനാളിലെ ശിക്ഷ നേരിൽ വീക്ഷിക്കുമ്പോൾ നിഷേധികളായ ദാസന്മാർക്കുണ്ടാകുന്ന ഖേദവും നിരാശയും എത്ര പരിതാപകരം! ഇഹലോകത്തായിരിക്കെ അല്ലാഹുവിൽ നിന്നുള്ള ഏതൊരു ദൂതൻ അവരുടെ അടുക്കൽ വരുമ്പോഴും അവരെയെല്ലാം പരിഹസിക്കുകയും കളിയാക്കുകയും ചെയ്തത് കാരണത്താലത്രെ ഇത്. അങ്ങനെ അല്ലാഹുവിൻ്റെ കാര്യത്തിൽ അവർ വരുത്തിയ വീഴ്ച കാരണത്താൽ പരലോകത്ത് അവരുടെ പര്യവസാനം കടുത്ത നിരാശയായിത്തീർന്നു.

(31) അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ അവർക്ക് മുൻപ് കഴിഞ്ഞു പോയ സമൂഹങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നില്ലേ?! അവരെല്ലാം മരിച്ചു. ഇനി, ഇഹലോകത്തേക്ക് വീണ്ടുമൊരിക്കൽ അവർ മടങ്ങി വരുകയേയില്ല. അവർ മുൻകൂട്ടി ചെയ്തു വെച്ച പ്രവർത്തനങ്ങളിലേക്ക് അവർ യാത്രയായി; അല്ലാഹു അതിനെല്ലാമുള്ള പ്രതിഫലം അവർക്ക് നൽകുന്നതുമാണ്.

(32) എല്ലാ സമൂഹങ്ങളും അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനായി നാം അവരെ ഉയിർത്തെഴുന്നേൽപ്പിച്ചതിന് ശേഷം ഒന്നൊഴിയാതെ അന്ത്യനാളിൽ നമുക്ക് മുന്നിൽ കൊണ്ടുവരപ്പെടാതിരിക്കില്ല.

(33) പുനരുത്ഥാനത്തെ നിഷേധിക്കുന്നവർക്ക് അത് സത്യമാണ് എന്നതിനുള്ള ഒരു അടയാളമാണ് ഉണങ്ങിവരണ്ടു കിടക്കുന്ന ഈ ഭൂമി. അതിൻറെ മേൽ നാം ആകാശത്ത് നിന്നു മഴ പെയ്യിച്ചു. അങ്ങനെ അവിടെ വ്യത്യസ്തങ്ങളായ ചെടികൾ നാം മുളപ്പിക്കുകയും, അതിൽ നിന്ന് പല തരം ധാന്യങ്ങൾ ജനങ്ങൾക്ക് ഭക്ഷിക്കുന്നതിനായി നാം കൊണ്ടു വരികയും ചെയ്തു. ആകാശത്ത് നിന്ന് മഴ പെയ്യിപ്പിച്ചു കൊണ്ടും, അതിൽ നിന്ന് ചെടികൾ പുറത്തു കൊണ്ടു വന്നും ഈ ഭൂമിയെ ജീവിപ്പിച്ചവൻ മരിച്ചവരെ ജീവിപ്പിക്കാനും അവരെ പുനരുജ്ജീവിപ്പിക്കാനും സാധിക്കുന്നവൻ തന്നെ.

(34) നാം മഴ വർഷിപ്പിച്ച ഈ ഭൂമിയിൽ ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങൾ നാം ഉണ്ടാക്കുകയും, അവക്ക് നനവേകാൻ വെള്ളത്തിൻ്റെ ഉറവിടങ്ങൾ ഒഴുക്കുകയും ചെയ്തു.

(35) ജനങ്ങൾ അവരുടെ മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങളിൽ പെട്ട ആ പൂന്തോട്ടങ്ങളിൽ നിന്നുള്ള ഫലവർഗങ്ങൾ ഭക്ഷിക്കുന്നതിന് വേണ്ടി. (ഈ ഫലവർഗങ്ങൾ മുളച്ചതിൽ) അവരുടെ കൈകൾക്ക് യാതൊരു പരിശ്രമവുമില്ല. അങ്ങനെയിരിക്കെ ഈ അനുഗ്രഹങ്ങൾക്ക് നന്ദിയായി കൊണ്ട് അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ടും, അവൻ്റെ ദൂതന്മാരിൽ വിശ്വസിച്ചു കൊണ്ടും അവർ നന്ദി കാണിക്കുന്നില്ലേ?!

(36) (ഭൂമിയിൽ) വ്യത്യസ്തങ്ങളായ ചെടികളും വൃക്ഷങ്ങളും മുളപ്പിക്കുകയും, മനുഷ്യരിൽ നിന്ന് വ്യത്യസ്ത തരക്കാരെ ആണും പെണ്ണുമായി ഉണ്ടാക്കുകയും, കടലിലും കരയിലുമെല്ലാമുള്ള -ജനങ്ങൾക്ക് അറിയാത്ത- അല്ലാഹുവിൻ്റെ മറ്റു സൃഷ്ടികളെ സൃഷ്ടിക്കുകയും ചെയ്തവനായ അല്ലാഹു മഹാപരിശുദ്ധനായിരിക്കുന്നു.

(37) അല്ലാഹുവിൻ്റെ ഏകത്വം (തൗഹീദ്) ജനങ്ങൾക്ക് തെളിയിച്ചു നൽകുന്ന മറ്റൊരു ദൃഷ്ടാന്തമാണ് പകലിൻ്റെ വിടവാങ്ങലോടും, രാത്രിയുടെ ആഗമനത്തോടും കൂടി നാം വെളിച്ചം ഇല്ലാതാക്കുന്നു എന്നത്. രാത്രിയിൽ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. പകൽ പോയതിന് ശേഷം നാം ഇരുട്ട് കൊണ്ടു വരുന്നു. അപ്പോൾ ജനങ്ങളതാ; ഇരുട്ടിൽ അകപ്പെട്ടവരായിരിക്കുന്നു.

(38) അല്ലാഹുവിൻ്റെ ഏകത്വം (തൗഹീദ്) അവർക്ക് ബോധ്യപ്പെടുത്തുന്ന മറ്റൊരു തെളിവാണ് അല്ലാഹുവിന് അറിയാവുന്ന ഒരു നിശ്ചിത സങ്കേതം വരെ -അതിനെ വിട്ടുകടക്കാതെ- ഈ സൂര്യൻ സഞ്ചരിക്കുന്നു എന്നത്. ഈ ക്രമീകരണം ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടികളുടെ ഒരു കാര്യവും അവ്യക്തമാകാത്ത സർവജ്ഞാനിയുമായ (അലീം) അല്ലാഹുവിൻ്റെ ക്രമീകരണമാണ്.

(39) അല്ലാഹുവിൻ്റെ ഏകത്വം (തൗഹീദ്) അവർക്ക് ബോധ്യപ്പെടുത്തുന്ന മറ്റൊരു തെളിവാണ് ഓരോ രാത്രിയിലും വ്യത്യസ്ഥ സഞ്ചാരസ്ഥാനങ്ങൾ നാം കൃത്യമായി ക്രമീകരിച്ച ഈ ചന്ദ്രൻ. അത് ആരംഭിക്കുന്നത് ചെറിയതായാണ്. പിന്നെ അത് വലുതാകുന്നു. വീണ്ടും ചെറുതാകുന്നു. അങ്ങനെ ബലക്ഷയത്തിലും വളവിലും മഞ്ഞ നിറം പൂണ്ടതിലും പഴക്കത്തിലുമെല്ലാം അങ്ങേയറ്റം നുരുമ്പിത്തീർന്ന ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടു പോലെ അതായിത്തീരുന്നു.

(40) സൂര്യൻ്റെയും ചന്ദ്രൻ്റെയും രാത്രിയുടെയും പകലിൻ്റെയും ദൃഷ്ടാന്തങ്ങൾ നിശ്ചയിക്കപ്പെട്ടത് അല്ലാഹുവിൻ്റെ തീരുമാനപ്രകാരമാണ്. അല്ലാഹു അവയ്ക്ക് നിശ്ചയിച്ചതെന്തോ അത് അവയൊന്നും വിട്ടുകടക്കുകയില്ല. സൂര്യന് ചന്ദ്രനോട് ചേരാനോ അങ്ങനെ അതിൻ്റെ സഞ്ചാരപാതക്ക് മാറ്റം വരുത്താനോ അതിൻ്റെ വെളിച്ചം കെടുത്തിക്കളയാനോ കഴിയില്ല. രാത്രിക്ക് പകലിനെ മുൻകടക്കാനോ, പകലിൻ്റെ സമയം അവസാനിക്കുന്നതിന് മുൻപ് (രാത്രിക്ക്) അതിൽ പ്രവേശിക്കാനോ സാധിക്കുകയില്ല. (അല്ലാഹുവിന് കീഴൊതുക്കപ്പെട്ട) ഈ സൃഷ്ടികൾക്കും ഇതല്ലാത്ത നക്ഷത്രങ്ങൾക്കും സഞ്ചരിക്കുന്ന വസ്തുക്കൾക്കുമെല്ലാം അല്ലാഹുവിൻ്റെ തീരുമാനവും സംരക്ഷണവും പ്രകാരമുള്ള അതിൻ്റെതായ സഞ്ചാരപഥങ്ങളുണ്ട്.

(41) അല്ലാഹുവിൻ്റെ ഏകത്വവും അടിമകൾക്ക് മേൽ അവൻ ചൊരിഞ്ഞ അനുഗ്രഹങ്ങളും അവർക്ക് ബോധ്യപ്പെടുത്തുന്ന അടയാളങ്ങളിൽ പെട്ടതു തന്നെയാണ് പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട ആദം സന്തതികളെ നൂഹ് നബിയുടെ കാലഘട്ടത്തിൽ നാം അല്ലാഹുവിൻ്റെ സൃഷ്ടികളാൽ നിറഞ്ഞു നിൽക്കുന്ന കപ്പലിൽ വഹിച്ചുവെന്നത്. എല്ലാ ഇനങ്ങളിൽ നിന്നും രണ്ട് ഇണകളെ വീതം അല്ലാഹു ആ കപ്പലിൽ വഹിച്ചിരുന്നു.

(42) അല്ലാഹുവിൻ്റെ ഏകത്വവും അടിമകൾക്ക് മേൽ അവൻ ചൊരിഞ്ഞ അനുഗ്രഹങ്ങളും അവർക്ക് ബോധ്യപ്പെടുത്തുന്ന അടയാളമാണ് നൂഹിൻ്റെ കപ്പലിന് സമാനമായ മറ്റു വാഹനങ്ങളും നാം അവർക്കായി സൃഷ്ടിച്ചു നൽകി എന്നത്.

(43) അവരെ മുക്കിനശിപ്പിക്കാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ചെയ്യുമായിരുന്നു. അങ്ങനെ മുക്കി നശിപ്പിക്കാൻ നാം ഉദ്ദേശിച്ചാൽ അവരെ സഹായിക്കാൻ ഒരു സഹായിയും ഉണ്ടായിരിക്കില്ല. നമ്മുടെ കൽപ്പനയാലും വിധിയാലും അവർ മുങ്ങിനശിച്ചാൽ അവരെ അതിൽ നിന്ന് രക്ഷപ്പെടുത്താൻ ഒരു രക്ഷകനും അവർക്കുണ്ടായിരിക്കുകയുമില്ല.

(44) മുങ്ങിനശിക്കുന്നതിൽ നിന്ന് അവരെ രക്ഷപ്പെടുത്തി കൊണ്ട് നാം അവരോട് കാരുണ്യം ചൊരിയുകയും, അവർക്ക് മറികടക്കാൻ സാധിക്കാത്ത -നിശ്ചയിക്കപ്പെട്ട- ഒരു അവധി വരെ സുഖജീവിതം നയിക്കുന്നതിന് നാം അവരെ തിരിച്ചു കൊണ്ടു വരികയും ചെയ്താലല്ലാതെ. അങ്ങനെ അവർ ഗുണപാഠം സ്വീകരിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നതിന് വേണ്ടി.

(45) (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുന്ന ഈ ബഹുദൈവാരാധകരോട് 'ഭാവിയിൽ നിങ്ങൾ അഭിമുഖീകരിക്കാനിരിക്കുന്ന പരലോകത്തെയും അതിൻ്റെ കാഠിന്യത്തെയും നിങ്ങൾ സൂക്ഷിക്കൂ! നിങ്ങളോട് വിടപറഞ്ഞു കൊണ്ടിരിക്കുന്ന ഇഹലോകത്തെ നിങ്ങൾ സൂക്ഷിക്കൂ! അങ്ങനെയെങ്കിൽ അല്ലാഹു നിങ്ങൾക്ക് മേൽ അവൻ്റെ കാരുണ്യം ചൊരിഞ്ഞേക്കാം.' എന്ന് പറയപ്പെട്ടാൽ അവർ അത് പ്രാവർത്തികമാക്കുകയില്ല. മറിച്ച്, അതിന് യാതൊരു പരിഗണനയും നൽകാതെ അവർ അതിൽ നിന്ന് തിരിഞ്ഞു കളയും.

(46) (സത്യത്തോട്) എതിർപ്പ് വെച്ചു പുലർത്തുന്ന ഈ ബഹുദൈവാരാധകർക്ക് അല്ലാഹുവിൻറെ ഏകത്വവും, ഏകനായി ആരാധിക്കപ്പെടാനുള്ള അവൻ്റെ അവകാശവും ബോധ്യപ്പെടുത്തുന്ന അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഏതൊരു ദൃഷ്ടാന്തം വന്നെത്തുമ്പോഴും അവർ അതിൽ നിന്ന് തിരിഞ്ഞു കളയാതിരിക്കുന്നില്ല. അതിൽ നിന്ന് ഗുണപാഠം അവർ ഉൾക്കൊള്ളുന്നില്ല.

(47) (സത്യത്തോട്) കടുത്ത നിഷേധം വെച്ചു പുലർത്തുന്ന ഇക്കൂട്ടരോട് 'അല്ലാഹു നിങ്ങൾക്ക് നൽകിയ സമ്പാദ്യങ്ങളിൽ നിന്ന് നിങ്ങൾ ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കൂ' എന്ന് പറയപ്പെട്ടാൽ നിഷേധത്തിൻ്റെ സ്വരത്തിൽ ഇക്കൂട്ടർ (അല്ലാഹുവിൽ) വിശ്വസിച്ചവരോട് പറയും: അല്ലാഹു ഭക്ഷണം നൽകാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ തന്നെ ഭക്ഷണം നൽകുമായിരുന്ന ഇക്കൂട്ടർക്ക് ഞങ്ങൾ ഭക്ഷണം നൽകുകയോ?! അതിനാൽ അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് ഞങ്ങൾ എതിരു നിൽക്കുന്നില്ല. അല്ലയോ (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ വ്യക്തമായ അബദ്ധത്തിലും സത്യത്തിൽ നിന്ന് വഴിദൂരം അകലത്തിലുമല്ലാതെയല്ല.

(48) (അല്ലാഹുവിൽ) അവിശ്വസിച്ച, പുനരുത്ഥാനത്തെ നിഷേധിക്കുന്നവർ അതിനെ കളവാക്കി കൊണ്ടും, അത് അസംഭവ്യമാണെന്ന് ധരിച്ചു കൊണ്ടും പറയും: അല്ലയോ (അല്ലാഹുവിൽ) വിശ്വസിക്കുന്നവരേ! എപ്പോഴാണ് ഈ പുനരുത്ഥാനം?! അത് സംഭവിക്കുമെന്ന് നിങ്ങൾ വാദിക്കുന്നത് സത്യസന്ധമായാണെങ്കിൽ (പറയൂ!).

(49) പുനരുത്ഥാനത്തെ നിഷേധിക്കുകയും, അത് അസംഭവ്യമായി കാണുകയും ചെയ്യുന്ന ഇക്കൂട്ടർ കാഹളത്തിൽ ഒന്നാമത്തെ തവണ ഊതപ്പെടുന്നതല്ലാതെ മറ്റൊന്നുമല്ല കാത്തിരിക്കുന്നത്. അപ്പോൾ തങ്ങളുടെ ഐഹികമായ തിരക്കുകളിലായിരിക്കെ ആ ഘോരശബ്ദം പൊടുന്നനെ അവരെ പിടികൂടും. അവർ കച്ചവടയിടപാടുകൾ നടത്തുകയും, കന്നുകാലികളെ മേയ്ക്കുകയും അവയ്ക്ക് വെള്ളം നൽകുകയുമൊക്കെ ചെയ്യവെ അതവരെ പിടികൂടും.

(50) ആ ഘോരശബ്ദം അവരെ പൊടുന്നനെ പിടികൂടിയാൽ പരസ്പരം വസ്വിയ്യത്തുകൾ പറയാൻ (പോലും) അവർക്ക് സാധിക്കുകയില്ല. തങ്ങളുടെ ഭവനങ്ങളിലേക്കും കുടുംബങ്ങളിലേക്കും തിരിച്ചു പോകാനും അവർക്ക് കഴിയില്ല. മറിച്ച്, (ഐഹികമായ) അവരുടെ ഈ തിരക്കുകൾക്കിടയിലായിരിക്കെ അവർ മരിച്ചു വീഴും.

(51) കാഹളത്തിൽ രണ്ടാമതും ഊതപ്പെടും. അപ്പോൾ അവരതാ ഒരുമിച്ച് തങ്ങളുടെ ഖബറുകളിൽ നിന്ന് എഴുന്നേറ്റ്, വിചാരണക്കും പ്രതിഫലത്തിനുമായി അവരുടെ രക്ഷിതാവിങ്കലേക്ക് വേഗതയിൽ എഴുന്നേറ്റ് ചെല്ലുന്നു.

(52) പുനരുത്ഥാനത്തെ കളവാക്കിയിരുന്ന, (അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർ അപ്പോൾ നിരാശയോടെ പറയും: ആഹ്! നമ്മുടെ നഷ്ടമേ! ആരാണ് നമ്മുടെ ഖബറുകളിൽ നിന്ന് നമ്മെ പുനരുജ്ജീവിപ്പിച്ചത്?! അപ്പോൾ അവരുടെ ചോദ്യത്തിന് ഉത്തരം ലഭിക്കും: ഇതാകുന്നു അല്ലാഹു വാഗ്ദാനം ചെയ്ത (പരലോകദിനം). തീർച്ചയായും അതെന്തായാലും സംഭവിക്കുന്നതാണ്. തങ്ങളുടെ രക്ഷിതാവിൽ നിന്ന് അവൻ്റെ ദൂതന്മാർ എത്തിച്ചു നൽകിയ (സന്ദേശത്തിൻ്റെ കാര്യത്തിൽ) അവർ സത്യവാന്മാരായിരുന്നു.

(53) കാഹളത്തിൽ രണ്ടാം തവണ ഊതപ്പെട്ടാൽ അതിന് ശേഷം പൊടുന്നനെ സംഭവിക്കുന്ന കാര്യം മാത്രമാണ് പുനരുത്ഥാനം. അപ്പോഴതാ എല്ലാ സൃഷ്ടികളും നമ്മുടെ അടുക്കൽ വിചാരണക്കായി ഹാജരാക്കപ്പെട്ടവരായി (നിൽക്കുന്നു).

(54) അന്നേ ദിവസമുള്ള വിധിപ്രഖ്യാപനം നീതിയുടെ അടിസ്ഥാനത്തിലായിരിക്കും. അന്ന് -ഹേ എൻ്റെ ദാസന്മാരേ!- നിങ്ങളോട് ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല. (നിങ്ങൾ ചെയ്തിട്ടില്ലാത്ത) തിന്മകൾ കൂട്ടിച്ചേർക്കപ്പെടുകയോ, (നിങ്ങൾ ചെയ്ത) നന്മകൾ കുറക്കുകയോ ഇല്ല. ഇഹലോകത്ത് നിങ്ങൾ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം മാത്രമേ നിങ്ങൾക്ക് കണക്കു തീർത്തു നൽകപ്പെടുകയുള്ളൂ.

(55) തീർച്ചയായും സ്വർഗവാസികൾ പരലോകത്ത് അവർ വീക്ഷിച്ച സുഖാനുഗ്രഹങ്ങളും മഹത്തരമായ വിജയവും കാരണത്താൽ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാൻ നേരമില്ലാത്തവരായിരിക്കും. അവർ അവയിൽ സുഖിക്കുന്നവരും ആഹ്ളാദിക്കുന്നവരുമായിരിക്കും.

(56) അവരും അവരുടെ ഇണകളും സ്വർഗത്തിലെ വിശാലമായ തണലുകൾക്ക് താഴെ കട്ടിലുകൾക്ക് മേൽ സുഖാനുഗ്രഹങ്ങൾ ആസ്വദിക്കുന്നതായിരിക്കും.

(57) ആ സ്വർഗത്തിൽ മുന്തിരിയും അത്തിയും ഉറുമാനും പോലെ പരിശുദ്ധമായ ഫലവർഗങ്ങൾ ഉണ്ടായിരിക്കും. അവർ ആവശ്യപ്പെടുന്ന ആസ്വാദനങ്ങളും വ്യത്യസ്ത തരം അനുഗ്രഹങ്ങളും അവർക്കവിടെ ഉണ്ടായിരിക്കും. അതിൽ നിന്ന് എന്താവശ്യപ്പെട്ടാലും അവർക്കത് ലഭിക്കും.

(58) ഈ അനുഗ്രഹങ്ങൾക്കെല്ലാം പുറമെ അവർക്കവിടെ സമാധാനത്തിൻ്റെ അഭിവാദ്യവുമുണ്ടായിരിക്കും. അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനായ (റഹീം) അവരുടെ രക്ഷിതാവിൽ നിന്നവർക്ക് ലഭിക്കുന്ന അഭിവാദ്യമാണത്. അവൻ അവർക്ക് സമാധാനാഭിവാദ്യം അർപ്പിച്ചാൽ എല്ലാ നിലക്കുമുള്ള സമാധാനം അവർക്ക് ലഭിച്ചു കഴിഞ്ഞു. ഒരഭിവാദ്യത്തിനുമില്ലാത്തത്ര ഔന്നത്യമുള്ള, ഏറ്റവും ഉന്നതമായ അഭിവാദ്യം അവർ നേടുകയും ചെയ്തു.

(59) ബഹുദൈവാരാധകരോട് പരലോകത്ത് പറയപ്പെടും: നിങ്ങൾ (അല്ലാഹുവിൽ) വിശ്വസിച്ചവരിൽ നിന്ന് മാറി നിൽക്കുക. നിങ്ങളോടൊപ്പം നിൽക്കുക എന്നത് അവർക്ക് യോജിച്ചതല്ല. കാരണം, നിങ്ങളുടെയും അവരുടെയും പ്രതിഫലവും, സ്വഭാവഗുണവിശേഷണങ്ങളും തീർത്തും വ്യത്യസ്തമാണ്.

(60) ഹേ ആദം സന്തതികളേ! ഞാൻ എൻ്റെ ദൂതന്മാരുടെ നാവുകളിലൂടെ നിങ്ങൾക്ക് വസ്വിയ്യത്ത് നൽകുകയും നിങ്ങളോട് കൽപ്പിക്കുകയും ചെയ്ത കാര്യമല്ലയോ 'നിങ്ങൾ ഒരു തരത്തിലുമുള്ള നിഷേധമോ തിന്മകളോ പ്രവർത്തിച്ചു കൊണ്ട് പിശാചിനെ അനുസരിച്ചു പോകരുത്' എന്നത്?! തീർച്ചയായും പിശാച് നിങ്ങളോട് വ്യക്തമായ ശത്രുത വെച്ചു പുലർത്തുന്ന ശത്രുവാകുന്നു. അപ്പോൾ ബുദ്ധിയുള്ള ആരെങ്കിലും തന്നോട് ശത്രുത പരസ്യമാക്കിയ ഒരാളെ അനുസരിക്കുമോ?!

(61) ഹേ ആദം സന്തതികളേ! എന്നെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ എന്നും, എന്നിൽ ഒന്നിനെയും പങ്കു ചേർക്കരുത് എന്നും ഞാൻ നിങ്ങളോട് കൽപ്പിച്ചിട്ടില്ലയോ? എന്നെ മാത്രം ആരാധിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക എന്നതാണ് എൻറെ തൃപ്തിയിലേക്കും സ്വർഗപ്രവേശനത്തിലേക്കും നിങ്ങളെ എത്തിക്കുന്ന നേരായ മാർഗം. പക്ഷേ ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുകയും കൽപ്പിക്കുകയും ചെയ്ത കാര്യം നിങ്ങൾ പ്രാവർത്തികമാക്കിയില്ല.

(62) തീർച്ചയായും പിശാച് നിങ്ങളിൽ നിന്ന് ധാരാളം പേരെ വഴിപിഴപ്പിച്ചിട്ടുണ്ട്. അപ്പോൾ നിങ്ങളുടെ രക്ഷിതാവിനെ അനുസരിക്കാനും അവനെ മാത്രം ആരാധിക്കാനും കൽപ്പിക്കുന്ന, നിങ്ങളോട് വ്യക്തമായ ശത്രുത വെച്ചു പുലർത്തുന്ന പിശാചിനെ അനുസരിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് താക്കീത് നൽകുന്ന ബുദ്ധി നിങ്ങൾക്കുണ്ടായില്ലേ?!

(63) ഇഹലോകത്തായിരിക്കെ നിങ്ങളുടെ നിഷേധത്തിനുള്ള (പ്രതിഫലമായി ലഭിക്കുമെന്ന്) താക്കീത് നൽകപ്പെട്ടിരുന്ന നരകം; അതാകുന്നു ഇത്. അന്ന് നിങ്ങൾക്ക് ഇത് അദൃശ്യമായിരുന്നു. എന്നാൽ ഇന്ന് നിങ്ങൾ നരകമിതാ കൺമുന്നിൽ കാണുന്നു.

(64) ഇന്നേ ദിവസം കടക്കുക അതിലേക്ക്! ഐഹികജീവിതത്തിൽ അല്ലാഹുവിനെ നിങ്ങൾ നിഷേധിച്ചതിൻ്റെ ഫലമായി അതിൻ്റെ ചൂടിൽ വെന്തെരിയുക.

(65) ഇന്നേ ദിവസം അവരുടെ വായകൾക്ക് നാം മുദ്രവെക്കുകയും, അങ്ങനെ അവർ മൂകരായി തീരുകയും ചെയ്യുന്നതാണ്. തങ്ങൾ (അല്ലാഹുവിനെ) നിഷേധിച്ചതിനെയോ (ചെയ്ത) തെറ്റുകളെയോ അവർക്കന്നവിടെ തള്ളിപ്പറയാൻ സാധിക്കുകയില്ല. ഇഹലോകത്ത് അവർ പ്രവർത്തിച്ചതിനെ കുറിച്ച് അവരുടെ കൈകൾ നമ്മോട് സംസാരിക്കുന്നതും, അവർ ചെയ്തു കൂട്ടുകയും നടന്നു പോവുകയും ചെയ്ത തിന്മകളെ കുറിച്ച് അവരുടെ കാലുകൾ സാക്ഷ്യം വഹിക്കുന്നതുമാണ്.

(66) അവരുടെ കണ്ണുകളുടെ കാഴ്ച്ച നഷ്ടപ്പെടുത്താൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ചെയ്യുമായിരുന്നു. അപ്പോൾ (നരകത്തിന് മുകളിലൂടെ വെച്ചിരിക്കുന്ന) സ്വിറാത് പാലത്തിലൂടെ സ്വർഗത്തിലേക്ക് എത്തിച്ചേരാൻ അവർ ശ്രമിക്കുമായിരുന്നു. പക്ഷേ കാഴ്ച്ച നഷ്ടപ്പെട്ട നിലയിൽ ആ പാലം താണ്ടിക്കടക്കാൻ അവർക്ക് സാധിക്കുക എന്നത് അസംഭവ്യം തന്നെ.

(67) അവരുടെ സൃഷ്ടിപ്പിൻ്റെ രൂപം മാറ്റുവാനും, അങ്ങനെ അവരുടെ കാലുകൾക്ക് മേൽ അവരെ ഇരുത്താനും നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരവും നാം ചെയ്യുമായിരുന്നു. അപ്പോൾ അവർക്ക് തങ്ങളുടെ സ്ഥാനത്ത് നിന്ന് ചലിക്കാൻ പോലും കഴിയില്ല. മുന്നോട്ട് നീങ്ങാനോ പിന്നോട്ട് തിരിച്ചു പോകാനോ അവർക്ക് സാധിക്കുകയില്ല.

(68) ആരുടെയെങ്കിലും ആയുസ്സ് ദീർഘിപ്പിച്ചു കൊണ്ട് അവൻ്റെ ഐഹികജീവിതം നാം നീട്ടിനൽകിയാൽ ദുർബലതയുടെ ഘട്ടത്തിലേക്ക് അവനെ നാം തിരിച്ചു കൊണ്ടുവരും. എന്നിരിക്കെ (അതിൽ നിന്ന്) ഈ ലോകം ശാശ്വതമല്ലെന്നും കാലാകാലം നിലനിൽക്കില്ലെന്നും, എന്നെന്നും ബാക്കിയാവുന്ന ലോകം പരലോകഭവനമാണെന്നും അവർ തങ്ങളുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കുന്നില്ലേ?!

(69) മുഹമ്മദ് നബി -ﷺ- ക്ക് നാം കവിത പഠിപ്പിച്ചു നൽകിയിട്ടില്ല. അത് അവിടുത്തേക്ക് യോജിക്കുകയുമില്ല. കാരണം, അവിടുത്തെ പ്രകൃതിയിൽ പെട്ടതല്ല കവിത. അദ്ദേഹത്തിൻ്റെ സൃഷ്ടിപ്രകൃതി അതിന് യോജിച്ചതല്ല. അപ്പോൾ അവിടുന്നൊരു കവിയാണെന്ന നിങ്ങളുടെ വാദം ശരിയാവുകയില്ല. ഉൽബോധനവും (പാരായണം ചെയ്യപ്പെടുന്ന) ഖുർആനുമല്ലാതെ മറ്റൊന്നുമല്ല നാം അവിടുത്തേക്ക് അവതരിപ്പിച്ചു നൽകിയത് എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും.

(70) ജീവനുള്ള ഹൃദയവും പ്രകാശഭരിതമായ ഉൾക്കാഴ്ച്ചയുമുള്ളവർക്ക് താക്കീത് നൽകുന്നതിന് വേണ്ടിയാകുന്നു (നാം ഖുർആൻ അവതരിപ്പിച്ചത്). അത്തരക്കാരാകുന്നു ഖുർആനിൽ നിന്ന് ഉപകാരമെടുക്കുക. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ മേൽ അവൻ്റെ ശിക്ഷ അർഹമായിത്തീരുന്നതിനും വേണ്ടി; ഖുർആനിൻ്റെ അവതരണത്തോടെ അവർക്ക് മേൽ തെളിവുകൾ സ്ഥാപിക്കപ്പെടുകയും അല്ലാഹുവിൻ്റെ ക്ഷണം അവർക്കെത്തിച്ചേരുകയും ചെയ്തു. അവർക്കിനി പറയാൻ ഒരു ഒഴിവുകഴിവും ബാക്കിയില്ല.

(71) അവർക്ക് വേണ്ടി നാം കന്നുകാലികളെ സൃഷ്ടിച്ചിരിക്കുന്നുവെന്നത് അവർ കണ്ടില്ലേ?! അവർ ആ കന്നുകാലികളുടെ കാര്യങ്ങൾ ഉടമപ്പെടുത്തിയിരിക്കുന്നു. അവരുടെ നേട്ടത്തിന് യോജിച്ച തരത്തിൽ അതിലവർ കൈകാര്യകർതൃത്വം നടത്തുകയും ചെയ്യുന്നു.

(72) അവയെ അവർക്ക് വേണ്ടി നാം കീഴ്പെടുത്തി നൽകുകയും, അവരെ അനുസരിക്കുന്ന നിലക്ക് അവയെ നാം ആക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അവയിൽ ചിലതിൻ്റെ പുറത്ത് അവർ യാത്ര ചെയ്യുകയും, അവരുടെ ഭാരങ്ങൾ വഹിപ്പിക്കുകയും ചെയ്യുന്നു. അവയിൽ ചിലതിൻ്റെ മാംസം അവർ ഭക്ഷിക്കുകയും ചെയ്യുന്നു.

(73) വാഹനമായും ഭക്ഷണമായും അവയെ ഉപയോഗപ്പെടുത്തുക എന്നതിന് പുറമെ അവർക്ക് മറ്റനേകം ഉപകാരങ്ങളും അതിലുണ്ട്. അവയുടെ കമ്പിളിയും തൊലിയും രോമങ്ങളും അവയുടെ വിലയുമെല്ലാം ഉദാഹരണം. അതിൽ നിന്നവർ വിരിപ്പുകളും വസ്ത്രങ്ങളും നിർമ്മിക്കുന്നു. അവയിൽ നിന്ന് ലഭിക്കുന്ന പാൽ അവർ പാനീയമായി കുടിക്കുകയും ചെയ്യുന്നു. ഇതും ഇതല്ലാത്ത മറ്റനേകം അനുഗ്രഹങ്ങളും അവർക്ക് മേൽ ചൊരിഞ്ഞു നൽകിയ അല്ലാഹുവിന് അവർ നന്ദി കാണിക്കുന്നില്ലയോ?!

(74) ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ മറ്റാരാധ്യന്മാരെ സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഇവ അവരെ സഹായിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് (അവരങ്ങനെ ചെയ്യുന്നത്).

(75) അവർ ആരാധ്യന്മാരായി നിശ്ചയിച്ച ഈ ആരാധ്യവസ്തുക്കൾക്ക് സ്വന്തത്തെയോ അവരെ ആരാധിക്കുന്നവരെയോ സഹായിക്കാനാവുകയില്ല. അവരും അവരുടെ വിഗ്രഹങ്ങളും (നരക)ശിക്ഷയിൽ ഹാജരാക്കപ്പെടുന്നതാണ്. (അപ്പോൾ) അവർ പരസ്പരം ബന്ധവിഛേദനം നടത്തുകയും ചെയ്യുന്നതാണ്.

(76) അല്ലാഹുവിൻറെ റസൂലേ! നീ അല്ലാഹുവിൻ്റെ ദൂതനൊന്നുമല്ല എന്നോ നീ ഒരു കവിയാണെന്നോ സമാനമായ അവരുടെ മറ്റ് ആക്ഷേപങ്ങളോ താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ! തീർച്ചയായും അതിലെല്ലാം അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നാം അറിയുന്നു. അതിൽ ഒന്നും തന്നെ നമുക്ക് അവ്യക്തമാവുകയില്ല. അതിനെല്ലാമുള്ള പ്രതിഫലം നാം അവർക്ക് നൽകുന്നതുമാണ്.

(77) മരണശേഷമുള്ള പുനരുത്ഥാനത്തെ നിഷേധിക്കുന്ന മനുഷ്യൻ നാം അവനെ ഒരു ബീജകണത്തിൽ നിന്നാണ് സൃഷ്ടിച്ചതെന്ന കാര്യം ചിന്തിക്കുന്നില്ലേ?! അങ്ങനെ അനേകം ഘട്ടങ്ങളിലൂടെ അവൻ കടന്നു പോവുകയും ശേഷം (മനുഷ്യനായി) ജനിച്ചു വീഴുകയും വളർന്നു വലുതാകുകയും ചെയ്തു. ശേഷം ധാരാളമായി എതിർക്കുകയും തർക്കിക്കുകയും ചെയ്യുന്നവനായി അവൻ മാറി. പുനരുത്ഥാനത്തിൻ്റെ സംഭവ്യതയുടെ തെളിവായി ഇതെല്ലാം അവൻ കാണുകയും, തെളിവായി സ്വീകരിക്കുകയും ചെയ്യുന്നില്ലേ?!

(78) നുരുമ്പിയ എല്ലുകൾ എടുത്തു കാണിച്ചു കൊണ്ട് പുനരുത്ഥാനം അസംഭവ്യമാണെന്നതിന് തെളിവ് കണ്ടെത്തിയ ഈ നിഷേധി അശ്രദ്ധയും അജ്ഞതയും പുലർത്തിയിരിക്കുന്നു. അവൻ പറയുന്നു: ആരാണ് ഇവയെ തിരിച്ചു കൊണ്ടു വരിക? എന്ന്. ശൂന്യതയിൽ നിന്ന് അവനെ (അല്ലാഹു ആദ്യത്തെ തവണ) സൃഷ്ടിച്ചത് അവൻ മറന്നു പോവുകയും ചെയ്തിരിക്കുന്നു.

(79) ഹേ മുഹമ്മദ്! അവന് മറുപടിയായി പറയുക: നുരുമ്പിയ ഈ എല്ലുകളെ ആദ്യ തവണ സൃഷ്ടിച്ചവനാരോ; അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവയെ ആദ്യത്തെ തവണ സൃഷ്ടിച്ചവന് അതിലേക്ക് ഒരിക്കൽ കൂടി ജീവൻ തിരിച്ചു കൊണ്ടു വരിക എന്നത് അസാധ്യമാകില്ല. അല്ലാഹു എല്ലാ സൃഷ്ടികളെ കുറിച്ചും നന്നായി അറിയുന്നവനാകുന്നു. അവന് അതിൽ യാതൊന്നും അവ്യക്തമാവുകയില്ല.

(80) ഹേ ജനങ്ങളേ! നിങ്ങൾക്കായി നനവുള്ള പച്ച മരത്തിൽ നിന്ന് തീ പുറത്തു കൊണ്ടുവന്നു തന്നവനത്രെ അവൻ. അങ്ങനെ നിങ്ങളതിൽ നിന്ന് തീ കത്തിച്ചെടുക്കുന്നു. വിപരീതങ്ങളായ രണ്ടു കാര്യങ്ങളെ -പച്ചപ്പുള്ള മരത്തിൻ്റെ നനവിനെയും കത്തിജ്വലിക്കുന്ന തീയിനെയും- ഒരുമിപ്പിച്ചവൻ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനും കഴിവുള്ളവനാകുന്നു.

(81) ഭീമാകരങ്ങളായ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവൻ മൃതദേഹങ്ങളെ -അവയെ മരിപ്പിച്ച ശേഷം- ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിവുള്ളവനല്ലയോ?! അതെ! തീർച്ചയായും അവൻ അതിന് കഴിവുള്ളവൻ തന്നെ. അവനാകുന്നു സർവ്വ സൃഷ്ടികളെയും സൃഷ്ടിച്ചവനും (ഖല്ലാഖ്), അവയെ കുറിച്ചെല്ലാം അറിയുന്നവനും (അലീം). അവയിൽ നിന്ന് ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.

(82) ഒരു വസ്തു ഉണ്ടാക്കുവാൻ ഉദ്ദേശിച്ചാൽ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറയുക മാത്രമാണ് അല്ലാഹുവിൻ്റെ കാര്യം. അപ്പോൾ അവൻ ഉദ്ദേശിച്ച ആ കാര്യമതാ ഉണ്ടാകുന്നു. അങ്ങനെ അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ജീവൻ നൽകലും മരിപ്പിക്കലും പുനരുത്ഥാനവും മറ്റുമെല്ലാം.

(83) ബഹുദൈവാരാധകർ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്ന (മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിക്കാനും മറ്റുമുള്ള) അശക്തിയിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. എല്ലാ വസ്തുക്കളുടെയും അധികാരമുള്ളവനത്രെ അവൻ. ഉദ്ദേശിക്കുന്നതു പോലെ അവയെല്ലാം അവൻ കൈകാര്യം ചെയ്യുന്നു. അവൻ്റെ കയ്യിലാകുന്നു സർവ്വ വസ്തുക്കളുടെയും താക്കോൽ. അവനിലേക്ക് മാത്രമാകുന്നു അന്ത്യനാളിൽ നിങ്ങൾ മടക്കപ്പെടുന്നതും. അവിടെ അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകുന്നതുമാണ്.